ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; താൻ പീഡിപ്പിക്കപ്പെട്ടത് സിപിഎം പാര്‍ട്ടി ഓഫിസില്‍ വെച്ചാണെന്ന് യുവതി

single-img
21 March 2019

കഴിഞ്ഞ ദിവസം ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ആരോപണം. സിപിഎം പാര്‍ട്ടി ഓഫിസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി ഓഫിസില്‍ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗര്‍ഭിണിയായത് എന്നാണ് മങ്കര പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് അന്വേഷണത്തിനായി ചെര്‍പ്പുളശേരി പൊലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പാര്‍ട്ടിയെ മോശമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവരുന്നത്. യുവതിയേയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി. ചെര്‍പ്പുളശേരിയിലെ ഒരു കോളജില്‍ പഠിച്ചിരുന്ന ഇരുവരും യുവജനസംഘടനാ പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ വര്‍ഷം മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു. എന്നാല്‍ യുവതിയുടെ വീട്ടില്‍ താന്‍ പോയിരുന്നു എന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

യുവതിയുടെ പരാതിയ്‌ക്കെതിരേ സിപിഎം ചെര്‍പ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ്  രംഗത്തെത്തി. പാര്‍ട്ടി ഓഫിസില്‍ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരേ!ാപണങ്ങളെന്നുമാണ് അദ്ദേഹം പറയുന്നത്.

പാര്‍ട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സുഭാഷ് വ്യക്തമാക്കി.