ജയിലില്‍ കിടന്നതൊക്കെ വെറുതെയാകുമോ?: സീറ്റുകിട്ടാതെ കെ.സുരേന്ദ്രന്‍

single-img
18 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്ത്വം. പത്തനംതിട്ടയില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ഇതോടെ സുരേന്ദ്രന് ഏത് സീറ്റ് നല്‍കുമെന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക നീളുന്നു.

പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ള ഏറെക്കുറെ ഉറപ്പിക്കുകയും തൃശൂരിനായി ബിഡിജെഎസ് ശക്തമായി പിടിമുറുക്കുകയും ചെയ്തതോടെയാണ് കെ സുരേന്ദ്രന്‍ എവിടെ മല്‍സരിക്കണമെന്ന പ്രതിസന്ധി ഉടലെടുത്തത്. കെ സുരേന്ദ്രനും എം.ടി രമേശും അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. പത്തനംതിട്ടയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നാണ് എം.ടി രമേശിന്റെ നിലപാട്.

പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍എസ്എസിന്റെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കെ.എസ് രാധാകൃഷ്ണന്‍ ആലപ്പുഴ മല്‍സരിക്കും. കോഴിക്കോട് മണ്ഡലം ബിഡിജെഎസിന് വിട്ടുനല്‍കി പകരം എറണാകുളത്ത് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ടോം വടക്കന്‍. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലും ഡല്‍ഹിയിലും നല്ല കാലാവസ്ഥയാണെന്നും ടോം വടക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.