ചോദിച്ച മണ്ഡലമില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാക്കള്‍; വെട്ടിലായി കേന്ദ്രനേതൃത്വം

single-img
17 March 2019

ബിജെപി പട്ടികയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു. താല്‍പ്പര്യപ്പെട്ട മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് കൂടുതല്‍ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. ആറ്റിങ്ങലില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ശോഭാ സുരേന്ദ്രന്‍ പാലക്കാടിന് വേണ്ടി സമ്മര്‍ദ്ദം തുടരുകയാണ്.

കോഴിക്കോട് നില്‍ക്കില്ലെന്ന് എം ടി രമേശ് വ്യക്തമാക്കി. ത്യശൂരോ പത്തനംതിട്ടയോ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് സുരേന്ദ്രനും ഉറപ്പിച്ച് പറഞ്ഞതോടെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാന്‍ വൈകുകയാണ്. പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്.

പത്തനംതിട്ട സീറ്റിന് വേണ്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ശക്തമായ വാദമുയര്‍ത്തിയതോടെയാണ് നേതൃത്വം വെട്ടിലായത്. എന്നാല്‍ തൃശൂരില്‍ കെ.സുരേന്ദ്രനെയും പത്തനംതിട്ടയില്‍ പിള്ളയെയും മത്സരിപ്പിക്കാനാണ് നേതൃത്വത്തിന്റെ ധാരണയെന്നാണ് വിവരം. ആലപ്പുഴ മണ്ഡലത്തില്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരിനൊപ്പം കേരളത്തിലേക്കുള്ള ആദ്യഘട്ട പട്ടികയും ഇന്നലെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. കേരളഘടകം തയ്യാറാക്കിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു.

തുടര്‍ന്ന് ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചര്‍ച്ചകളില്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശ്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സത്യകുമാര്‍ എന്നിവരും പങ്കെടുത്തു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്ത യോഗത്തില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ചയായെങ്കിലും തൃശൂര്‍, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തില്‍ തര്‍ക്കം പരിഹരിക്കാനായില്ലെന്നാണ് സൂചന. മത്സരിക്കാനില്ലെന്ന നിലപാട് തുടരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹത്തോട് ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അമിത് ഷായുമായുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ കൂടിക്കാഴ്ച്ചക്ക് ഇത് വരെ സമയം ലഭിച്ചിട്ടില്ല. അതേസമയം ആരെല്ലാം മത്സരിക്കണം എന്ന് തീരുമാണിക്കേണ്ടത് ആ പാര്‍ട്ടിയാണെന്നു കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപിയിലേക്ക് ആരു വന്നാലും ഗുണം ചെയ്യുമെന്ന് പ്രതികരിച്ച കുമ്മനം രാജശേഖരന്‍ പത്തനംതിട്ട സീറ്റില്‍ തര്‍ക്കമില്ലെന്ന് വ്യക്തമാക്കി.