ഞാനൊരു ഹിന്ദുവാണ്; എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല; ശബരിമല വിഷയം ഇടതുപക്ഷത്തിന് ഗുണകരമാകും: ശ്രീകുമാരന്‍ തമ്പി

single-img
16 March 2019

തിരുവനന്തപുരം: എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരും വര്‍ഗീയവാദിയുമല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. ‘ഞാനൊരു ഹിന്ദുവാണ്. എന്നാല്‍, എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരല്ല’. പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമല യുവതീപ്രവശേനം ചെറിയ രീതിയില്‍ വോട്ടിംഗിനെ ബാധിക്കും. അങ്ങനെ ബാധിക്കുകയാണെങ്കില്‍ അത് ഇടതുപക്ഷത്തിന് ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് ആള്‍ക്കൂട്ടത്തെ വോട്ടാക്കി മാറ്റാന്‍ കഴിയില്ല. ആകെ 10000 വോട്ട് കിട്ടുന്ന ബി.ജെ.പിക്ക് ഏഴ് ഗ്രൂപ്പുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് നേട്ടമുണ്ടാക്കാനാവാത്തതെന്ന് ശ്രീകുമാരന്‍ തമ്പി പരിഹസിച്ചു.

‘എല്ലാ ആചാരങ്ങളും മാറണം. ഇന്നല്ലെങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ മാറണം. മുഖ്യമന്ത്രി പിണറായി വിജയന്‍ അത് നേരത്തെ പറഞ്ഞു. പിണറായി ഒരു മോശം മുഖ്യമന്ത്രിയല്ല. ഒരു നല്ല ഭരണാധികാരിയാണ്. ഒരു തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് നല്ല ഭരണാധികാരിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വയലാറും, പി.ഭാസ്‌കരനും ഒ.എന്‍.വിയുമെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് വന്നത്. ഞാന്‍ വന്നത് ഒരു പാര്‍ട്ടിയിലൂടെയുമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ കുടുംബത്തിലെ ആരും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മെമ്പറല്ല. പക്ഷേ അനുഭാവിയാണ്. തന്റെ മൂത്ത സഹോദരന്‍ സി.പി.എം ടിക്കറ്റില്‍ മത്സരിച്ച ആളാണ്. മുമ്പ് ‘കള്ള കാളക്ക് വോട്ടില്ല’ എന്നു പറഞ്ഞു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുമായി ഏത് തരത്തില്‍ യോജിച്ചാലും അത് അധാര്‍മികമാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.