വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് കവിയൂര്‍ പൊന്നമ്മ

single-img
16 March 2019

താന്‍ സിനിമയില്‍ നായികയായി കടന്നുവന്ന സമയത്ത് നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ. 1964ലെ നസീര്‍-ഷീല ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിര്‍മ്മാതാവ് ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കും ഇത്തരത്തില്‍ സിനിമാ മേഖലയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുള്ളതായി കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയത്.

”മദ്രാസില്‍ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടയില്‍ ഒരു നിര്‍മാതാവ് പറഞ്ഞു. എന്തിനാണ് ഹോട്ടലില്‍ താമസിച്ച് പൈസ കളയുന്നത്. നമുക്ക് ഓഫീസിലേക്ക് മാറാം. ഞാന്‍ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാള്‍. ‘വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാന്‍ പറയും എനിക്ക് പറ്റില്ലാന്ന്’ എന്ന് മറുപടി കൊടുത്തു.

സിനിമാരംഗത്തെ മീ ടു വെളിപ്പെടുത്തലുകളോട് പ്രതികരണം ഇങ്ങനെ ”അതെല്ലാം അങ്ങനെ നടക്കുന്നവര്‍ക്കായിരിക്കും. സിനിമയില്‍ കയറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോള്‍ ദുരുപയോഗം ചെയ്‌തെന്നുവരും.”