ഹെെക്കമാൻഡ് ഇടപെടുന്നു; ഉമ്മൻചാണ്ടിയും കെ സുധാകരനും വേണുഗോപാലും സ്ഥാനാർത്ഥികളായേക്കും

single-img
11 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി നേതാക്കൾ പിന്മാറുന്നത്  തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലുമായി കോൺഗ്രസ് നേതൃത്വം. മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ മല്‍സര രംഗത്തുനിന്നും പിന്മാറുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി പ്രകടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എന്നിവരാണ് മല്‍സരിക്കാനില്ലെന്ന് അറിയിച്ചത്.

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ആയതിനാല്‍ തെരഞ്ഞെടുപ്പിനായി ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത്. കെപിസിസി അധ്യക്ഷനായതിനാല്‍ മല്‍സര രംഗത്തേക്കില്ലെന്ന് മുല്ലപ്പള്ളിയും അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണ് താല്‍പ്പര്യമെന്നാണ് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും അറിയിച്ചത്. ശാരീരികമായ പ്രശ്‌നങ്ങളും ഉണ്ട്. അതിനാല്‍ മല്‍സരരംഗത്തേക്കില്ലെന്നാണ് ഇരുവരും പറഞ്ഞത്.

എന്നാല്‍ നേതാക്കളുടെ പിന്മാറ്റത്തിന് എതിരെ ഹൈക്കമാൻഡ്  കർശനനിർദേശം നൽകി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായാണ് സൂചന. അതൃപ്തി അറിയിച്ചതിന് പിന്നാലെ, ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ തിരുത്തിയത് ഇതിൻപ്രകാരമാണെന്നും സൂചനകളുണ്ട്.

സംഘടനാ ചുമതലകളുടെ തിരക്കുള്ളതിനാല്‍ കെസി വേണുഗോപാലിനെ ആലപ്പുഴയില്‍ നിന്നും സുരക്ഷിത മണ്ഡലമായ വയനാട്ടിലേക്ക് മാറ്റിയേക്കും. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനം എടുക്കുക. എന്നാൽ മല്‍സരിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ തന്നെ വേണമെന്നാണ് കെസി വേണുഗോപാലിന്റെ താല്‍പ്പര്യം.

ആറോളം എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാകാന്‍ പരിഗണിക്കുന്നത്. ഉമ്മന്‍ചാണ്ടി, അടൂര്‍പ്രകാശ്, ഷാഫി പറമ്പില്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍,എപി അനില്‍കുമാര്‍ എന്നിവരാണ് പരിഗണനയിലുള്ളത്.