ഐഎസിൽ ചേരാൻ നാടുവിട്ട ഷമീമയുടെ കുട്ടി സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ മരിച്ചു
ഐഎസിൽ ചേരാൻ നാടുവിട്ട ഷമീമയുടെ കുട്ടി മരിച്ചു. നാട്ടിൽ കാലുകുത്തിക്കില്ലെന്ന കർശന നലപാട് ബ്രിട്ടൺ തുടരുന്നതിനിടെ സിറിയയിലെ അഭയാർഥി ക്യാമ്പിലെ മോശം അവസ്ഥയിൽ ന്യൂമോണിയ ബാധിച്ചാണ് മൂന്ന് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണം. ഇതോടെ ഷമീമയ്ക്കു മൂന്നാമത്തെ കുട്ടിയും നഷ്ടമായി.
ഐഎസിൽ ചേരാൻ 15 ാം വയസിൽ ലണ്ടൻ വിട്ട ഷമീമയോട് കടുത്ത നിലപാടാണ് ബ്രിട്ടൺ പുലർത്തിയിരുന്നത്. പ്രസവിക്കാൻ തിരികെ നാട്ടിലെത്തണമെന്ന് ഇവർ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടൺ പൗരത്വം റദ്ദാക്കി. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ (എസ്ഡിഎഫ്) അഭയാർഥി ക്യാമ്പിലായിരുന്നു ഷമീമയും കുഞ്ഞും ഉണ്ടായിരുന്നത്.
കുട്ടിയുടെ മരണത്തിൽ ബ്രിട്ടീഷ് സർക്കാർ ദുഖം രേഖപ്പെടുത്തി. ഏതൊരു കുട്ടിയുടെ മരണവും ദുഖകരമാണ്. കുട്ടിയുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും യുകെ സർക്കാർ അറിയിച്ചു. സിറിയയിലേക്ക് പോകരുതെന്ന് സർക്കാർ നിരന്തരം ഓർമപ്പെടുത്തിയിരുന്നതാണ്. ആളുകളെ ഭീകരപ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കാതിരിക്കാനുള്ള നടപടികൾ സർക്കാരിനു തുടർന്നേമതിയാകു എന്നും യുകെ വക്താവ് പറഞ്ഞു.
2015 ൽ ആണ് ഷമീമയും രണ്ട് സുഹൃത്തുക്കളും ഐഎസിൽ ചേരാൻ ലണ്ടൻ വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഷമീമ എസ്ഡിഎഫിന്റെ അഭയാർഥി ക്യാമ്പിലെത്തി. ഗർഭിണിയായ ഷമീമ പ്രസവിക്കാൻ ബ്രിട്ടണിൽ തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ബ്രിട്ടീഷ് സർക്കാർ ഇവരുടെ പൗരത്വം റദ്ദാക്കുകയായിരുന്നു.