കുമ്മനത്തിൻ്റെ തിരിച്ചുവരവ് വെടിമരുന്നിന് തിരികൊളുത്തിക്കൊണ്ട്; കുമ്മനത്തിനു പിന്നാലെ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ഉൾപ്പെടെയുള്ളവർ ബിജെപി നേതൃത്വത്തെ സമീപിച്ചു

single-img
8 March 2019

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തുമെന്ന വാർത്തകൾ പുറത്തു വരുന്നത് വിവാദങ്ങൾക്കൊപ്പം. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ഉള്‍പ്പെടെയുള്ളവര്‍ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.

കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കുന്നത് ചൂണ്ടിക്കാട്ടി ഇവര്‍ സമ്മര്‍ദം ശക്തമാക്കുമെന്ന വിലയിരുത്തലിലാണ്,  കുമ്മനത്തെ തിരിച്ചുകൊണ്ടുവരണമെന്നുള്ള സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തോട് ബിജെപി കേന്ദ്ര നേതൃത്വം തുടക്കത്തില്‍ അനുകൂലമായി പ്രതികരിക്കാതിരുന്നതിനു കാരണം  ഇതായിരുന്നു. എന്നാൽ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും വിലപ്പെട്ടതാണെന്നതുകൊണ്ട്, വിജയ സാധ്യത കണക്കിലെടുത്ത് നേതൃത്വം നിലപാടു മാറ്റുകയായിരുന്നു. ആ നീക്കമാണ് ഇപ്പോൾ വിവാദങ്ങൾക്കു വഴിവച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് കുമ്മനം ബിജെപി സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചനകൾ. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു.ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ പാർട്ടിക്ക് ജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്നു വ്യക്തമായിരുന്നു.  14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്.