തമ്മിലടിയും പാരവെപ്പും; ബിജെപിയുടെ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ എങ്ങുമെത്തിയില്ല
തമ്മിലടിയും പാരവെപ്പും കാരണം ബിജെപിയുടെ കേരളത്തിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ എങ്ങുമെത്തിയില്ല. ബിജെപിയായിരുന്നു കേരളത്തിൽ ആദ്യമായി സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ തുടങ്ങിയത്. നേരത്തെ സ്ഥാനാർഥികളെ കളത്തിലിറക്കി മുന്നേറ്റം ഉണ്ടാക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു സംസ്ഥാന നേതൃത്വം. എന്നാൽ എൽ ഡി എഫും യു ഡി എഫും സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കുമ്പോഴും ബിജെപി തുടങ്ങിയടത്തു തന്നെ നിൽക്കുകയാണ്.
ബിജെപി ഇപ്പോൾ നിയോജക മണ്ഡലം പ്രസിഡന്റുമാർ മുതലുള്ള നേതാക്കളോട് തങ്ങളുടെ മണ്ഡലത്തിൽ ആരെ നിറുത്തണമെന്ന അഭിപ്രായം സ്വരൂപിക്കുന്ന തിരക്കിലാണ്. ബി.ജെ.പി. സി.കെ.പദ്മനാഭൻ, ഒ.രാജഗോപാൽ, പി.കെ.കൃഷ്ണദാസ് എന്നിവരാണ് മൂന്ന് മേഖലകളിലായി പ്രവർത്തകരുടെ അഭിപ്രായം സ്വരൂപിക്കുന്നത്. അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും അതുപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്ന് പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നു തുടങ്ങിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭത്തിനുണ്ടായ ജനകീയ പങ്കാളിത്തവും അനുകൂല വികാരവും നിലനിറുത്താൻ പോലും ബി.ജെ.പിക്കാവുന്നില്ല എന്നാണു അണികൾ പറയുന്നത്.
ബി.ജെ.പി ഏറെ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരം, ആറ്രിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായേക്കാം. ശക്തമായ മത്സരം നടക്കുന്നിടത്ത് ഉൾപ്പെടെ സ്ഥാനാർത്ഥി നിർണയത്തിൽ ആർ.എസ്.എസിന്റെ സ്വാധീനവും ഉണ്ടാവും. പക്ഷെ ഇതുവരെയു ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ കണ്ടെത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ഇതിനു പ്രധാന തടസ്സം നേതാക്കളുടെ തമ്മിലടിയാണ് എന്നാണു പുറത്തു വരുന്ന വിവരം.