ചരിത്രമുഹൂർത്തം കാത്ത് രാജ്യം
പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തിക്കും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. പിതാവ് എസ്. വര്‍ധമാനും മാതാവ് ഡോക്ടര്‍ ശോഭയും വാഗയിലുണ്ടാകും. മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻറെ പ്രഖ്യാപനം എത്തുന്നത്.
പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്. വാഗ ബോര്‍ഡറില്‍ അഭിനന്ദനെ സൈനിക മേധാവികളും മറ്റ് പ്രമുഖരും മാതാപിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും. ശേഷം രാജ്യതലസ്ഥാനത്തെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെ കണ്ടേക്കും.
അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് എന്നാണ് പാക് പ്രധാനമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ഇന്ത്യയുടെ ശ്രമഫലമായുണ്ടായ കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഉപാധികളില്ലാതെയാണ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയക്കുന്നത്. കാണ്ഡഹാര്‍ മാതൃകയില്‍ വിലപേശലിനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.
ജനീവ കണ്‍വെന്‍ഷന്‍ മാനിച്ച് വൈമാനികനെ സുരക്ഷിതമായി വിട്ടയച്ചാലല്ലാതെ ഒരു ചര്‍ച്ചക്കും ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 26ന് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തത്.