‘സത്യന്‍ ആരെന്ന് പോലും അറിയില്ലായിരുന്നു’; അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ

single-img
27 February 2019
Case against actor Jayasurya

കൊച്ചി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യ. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. സത്യന്റെ കുടുംബത്തിനും എല്ലാ മേരിക്കുട്ടിമാര്‍ക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റനും മേരിക്കുട്ടിയും വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. ക്യാപ്റ്റന്‍ എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ പ്രജേഷ് ആണ് ആദ്യം എന്നോട് സംസാരിക്കുന്നത്. വി പി സത്യന്റെ കഥയാണെന്ന് പറഞ്ഞു. സത്യന്‍ ആരെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ കഥയുടെ കുറച്ചുഭാഗം കേട്ടപ്പോഴേ ഞാന്‍ പ്രജേഷിനോട് പറഞ്ഞു, നമ്മളീ സിനിമ ചെയ്യുന്നുവെന്ന് ‘ജയസൂര്യ പറഞ്ഞു.

സത്യനെക്കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി. അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയി. സത്യന്‍ ഉപയോഗിച്ചിരുന്ന ജാക്കറ്റും ബെല്‍റ്റും തന്നെയാണ് സിനിമയിലും ഉപയോഗിച്ചത്. അതുപോലെ തന്നെയാണ് ഞാന്‍ മേരിക്കുട്ടിയും.

ആദ്യം കോമഡി രൂപത്തില്‍ കഥ പറയാമെന്നാണ് രഞ്ജിത് പറഞ്ഞിരുന്നത്. പക്ഷേ പിന്നീട് രഞ്ജിത് തന്നെ പറഞ്ഞു, അങ്ങനെ ചെയ്താല്‍ ശരിയാകില്ല, അവര്‍ക്കും ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്, അതാകണം നമ്മള്‍ ഈ സിനിമയിലൂടെ പറയേണ്ടതെന്ന്. ഒരുപാട് മേരിക്കുട്ടിമാര്‍ ഈ സിനിമ കണ്ട് എന്നെ കാണാന്‍ വന്നിരുന്നു. അന്നവര്‍ പറഞ്ഞിരുന്നു, ജയേട്ടന് എന്തെങ്കിലും പുരസ്‌കാരങ്ങള്‍ ലഭിക്കുമെന്ന്”–ജയസൂര്യ പറഞ്ഞു.

ട്രാന്‍ജെന്‍ഡേഴ്‌സിനെ മോശമായ രീതിയിലാണ് എല്ലാവരും കണക്കാക്കുന്നത്. വ്യക്തമായ ആഗ്രഹമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താം എന്ന സന്ദേശമാണ് ഞാന്‍ മേരിക്കുട്ടി എന്ന സിനിമയിലേതെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടിപൊളിയെന്ന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിന്‍ ഷാഹിര്‍. അവാര്‍ഡ് ഇപ്പോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലേക്ക് വഴിതെളിച്ച മാതാപിതാക്കള്‍ക്കും പിന്തുണ നല്‍കിയ ഭാര്യക്കും അവാര്‍ഡ് സമര്‍പ്പിക്കുന്നു.

തനിക്ക് ലഭിച്ച അവാര്‍ഡ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും അവകാശപ്പെട്ടതാണ്. മികച്ച അഭിനയമാണ് ജയസൂര്യ കാഴ്ചവെച്ചത്. അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സൗബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നിമിഷ സജയന്‍. താന്‍ ചെയ്യുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ഇതുവരെ ലഭിച്ച സിനിമകളും അതിലെ അണിയറക്കാരും മികവ് പുലര്‍ത്തിയവരാണ്.

മികച്ച കഥാപാത്രങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളവ. അവാര്‍ഡ് കിട്ടണമെന്ന് നിര്‍ബന്ധമില്ല. നല്ല സിനിമകള്‍ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും നിമിഷ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു.

ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വാനം തുടരും. തരുന്ന ജോലി വ്യത്തിയായി ചെയ്യുക മാത്രമാണ് ലക്ഷ്യം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടെന്നു നിമിഷ പറഞ്ഞു.