പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിനെതിരേ കോടിയേരി; തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം
ഇന്ന് പുലർച്ചെ പാക്കിസ്ഥാനിൽ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ വ്യോമസേനാ നടത്തിയ പ്രത്യാക്രമണത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. കോടിയേരി നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കവെയാണ് പ്രത്യാക്രമണത്തിനെതിരെ കോടിയേരി വിമർശനം ഉന്നയിച്ചത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ് യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് കോടിയേരി ആരോപണം ഉന്നയിച്ചത്.
രാജ്യത്തു മുസ്ലിം വിരോധം സൃഷ്ടിച്ചു വർഗീയ ധ്രൂവീകരണത്തിനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. കാഷ്മീർ വിഷയം പരിഹരിക്കുന്നതിനു പകരം കാഷ്മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. മാത്രമല്ല കാഷ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണമെന്നും, ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ പരാജയ ഭീതി മണത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തു യുദ്ധഭ്രാന്ത് സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
ഇന്ന് രാവിലെയാണ് ഇന്ത്യൻ വ്യോമസേനാ പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്. മൂന്നു തീവ്രവാദ പരിശീലന കേന്ദ്രങ്ങളാണ് ആക്രമണത്തിൽ തകർന്നത്. 300 ലധികം തീവ്രവാദികളും ആക്രമത്തിൽ കൊല്ലപ്പെട്ടതായി സ്ഥിതീകരിച്ചു