വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ച കേസിൽ ചന്ദ കൊച്ചാറിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു
വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ച കേസിൽ ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ചന്ദ കൊച്ചാറിനെ കൂടാതെ അവരുടെ ഭർത്താവ് ദീപക്ക് കൊച്ചാര്‍, വീഡിയോ കോണ്‍ ഗ്രൂപ്പ് പ്രൊമോട്ടേര്‍ വേണുഗോപാല്‍ ദൂത് എന്നിവര്‍ക്കെതിരേയും സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരേ അന്വേഷണം നടക്കുന്നത്.
നേരത്തെ ചന്ദ കൊച്ചാറിനെതിരെയും ഭര്‍ത്താവിനെതിരെയും കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനായ എസ്.പി.സുധന്‍ശു ധര്‍ മിശ്രയെ റാഞ്ചിയിലേക്കാണ് സ്ഥലം മാറ്റിയിരുന്നു. ചന്ദ കൊച്ചാറിനെതിരെ കേസെടുത്തതിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തുവന്നതിനു പിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. അന്വേഷണാത്മക സാഹസികത എന്നാണ് ജെയ്റ്റ് ലി ഇതിനെ വിമര്‍ശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ജയ്റ്റ്‌ലിയുടെ പ്രതികരണം.