സുരക്ഷയില്ലാത്ത വീട്ടിൽ ഏഴു വയസ്സുകാരി മകളെ ഉൾപ്പെടെ ഉപേക്ഷിച്ചു കാമുകനൊപ്പം ഇറങ്ങിപ്പോയി; യുവതിയെ റിമാൻഡ് ചെയ്തു മജിസ്ട്രേറ്റ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കമുള്ള മൂന്ന് മക്കളെ വീട്ടിൽ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതിയെ റിമാൻഡ് ചെയ്തു ജയിലിലേയ്ക്കയച്ചു മജിസ്ട്രേറ്റ്. കിളിമാനൂർ പനപ്പാംകുന്ന് മാവുവിള തടത്തരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ഉഷ (35)യെയാണ് ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.
കള്ളിക്കാട്, തച്ചൻകോട് സൂരജ് ഭവൻ വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഭർത്താവിനും 7 വയസുള്ള പെൺകുട്ടിക്കും, ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് ആൺമക്കൾക്കുമൊപ്പം കഴിഞ്ഞുവരുകയായിരുന്നു യുവതി. അരക്ഷിതാവസ്ഥയിൽ സുരക്ഷിതമില്ലാത്ത വീട്ടിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന കുറ്റത്തിനാണ് കോടതി ഇവരെ റിമാൻഡ് ചെയ്തത്.
രാജേഷ് എന്ന യുവാവിനൊപ്പം ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവതി പോവുകയായിരുന്നു. കാട്ടാക്കടയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കിളിമാനൂർ എസ്.എച്ച്.ഒ അനിൽകുമാർ, കിളിമാനൂർ സബ് ഇൻസ്പെക്ടർ ബി.കെ. അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു യുവതിയെ ആറ്റിങ്ങൽ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റ് അട്ടക്കുളങ്ങര വനിത സബ് ജയിലിലേക്കയക്കുകയായിരുന്നു.