കശ്മീരിൽ തോക്കെടുത്തവർ കീഴടങ്ങിയില്ലെങ്കിൽ ഇല്ലാതാക്കും: പാകിസ്താന് മറുപടിയുമായി ഇന്ത്യൻ സെെന്യം
പുൽവാമ ആക്രമണം കഴിഞ്ഞ് 100 മണിക്കൂറിനകം ജയ്ഷ് ഇ മുഹമ്മദിന്റെ സംസ്ഥാനത്തെ നേതൃത്വത്തെ ഉന്മൂലനം ചെയ്തുവെന്നു കരസനേയുടെ 15-ാം കോർ തലവൻ ലഫ്. ജനറൽ കെ.ജെ.എസ്. ധില്ലൻ പറഞ്ഞു. കശ്മീരിൽ തോക്കെടുത്തവർ കീഴടങ്ങിയില്ലെങ്കിൽ ഇല്ലാതാക്കും. പുൽവാമ ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ സൈന്യവും ഐഎസ്ഐയും ആണെന്നുഅദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാക് സൈന്യത്തിന്റെ ജയ്ഷ് ഇ മുഹമ്മദ് സൃഷ്ടിയാണ്. പാക് സൈന്യവും ഐഎസ്ഐയുമാണ് ഈ ഭീകരസംഘത്തെ നിയന്ത്രിക്കുന്നത്. പുൽവാമ ആക്രമണത്തിൽ പാക് സൈന്യത്തിന് നൂറു ശതമാനവും പങ്കുണ്ട്. അക്കാര്യത്തിൽ സംശയമില്ല. ജയ്ഷ് ഇ മുഹമ്മദിന്റെ പ്രാദേശിക ഉന്നത കമാൻഡർമാർ പാക്കിസ്ഥാൻകാരാണെന്നും അദ്ദേഹം പറഞ്ഞു.
ഇവരാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. സിറിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലുണ്ടാകുന്നപോലെയുള്ള ആക്രമണമാണു പുൽവാമയിലുണ്ടായത്. ഇത്തരം ആക്രമണം കാഷ്മീരിൽ ആദ്യമാണ്. നുഴഞ്ഞുകയറ്റത്തിന് ഒത്താശ നല്കുന്നതു പാക്കിസ്ഥാനാണ്. കാഷ്മീരിലേക്കു നുഴഞ്ഞുകയറുന്നവർ ജീവനോടെ മടങ്ങില്ല -ലഫ്. ജനറൽ ധില്ലൻ പറഞ്ഞു.
ഭീകരസംഘടനകളിൽ ചേർന്ന കശ്മീർ യുവാക്കളോട് കീഴടങ്ങി മുഖ്യധാരയിലെത്താൻ മാതാപിതാക്കൾ, പ്രത്യേകിച്ച് അമ്മമാർ പറയണം. തോക്കെടുത്തവർ കീഴടങ്ങിയില്ലെങ്കിൽ ഇല്ലാതാക്കും. ഇത് എല്ലാവർക്കുമുള്ള സന്ദേശമാണെന്നും ലഫ്. ജനറൽ ധില്ലൻ കൂട്ടിച്ചേർത്തു. കശ്മീർ ഐജി എസ്.പി. പാണിയും സിആർപിഎഫ് ഐജി സുൾഫിക്കർ ഹസനും വാർത്താസമ്മേളനത്തിനെത്തിയിരുന്നു.