‘ഇത് സൗദിഅറേബ്യ അല്ല; മരുന്നു ട്രേ സ്വന്തം കയ്യില്‍ വച്ചാല്‍ മതി’: കോട്ടയം മെഡിക്കല്‍ കോളേജ് വിവാദത്തില്‍ ഡോ. സുല്‍ഫി നൂഹ്

single-img
17 February 2019

കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ദേഹത്തു ട്രേ വച്ചു മറന്ന നഴ്‌സിനെ കിടത്തി അതേ ട്രേ ദേഹത്തുവച്ചു ശിക്ഷിച്ച ഡോക്ടറുടെ നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ നഴ്‌സ് ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ചു തിരുത്തിക്കൊടുക്കുകയാണ് ഡോക്ടര്‍ ചെയ്യേണ്ടിയിരുന്നതെന്ന് ഐഎംഎ കേരളഘടകം സെക്രട്ടറി ഡോ. സുല്‍ഫു നൂഹു പറഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞ രോഗിയുടെ കാല്‍പാദത്തില്‍ മരുന്നുകള്‍ അടങ്ങിയ ട്രേ വച്ചു എന്ന കാര്യത്തിന് ശിക്ഷയായി നഴ്‌സിന്റെ കാലില്‍ ട്രേ വച്ച് ശിക്ഷിക്കാന്‍ ഇത് സൗദ്യ അറേബ്യ ഒന്നുമല്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡോക്ടര്‍ പറയുന്നു.

കുറിപ്പ് വായിക്കാം.

ഇതു സൗദിഅറേബ്യ അല്ല! മരുന്നു ട്രേ സ്വന്തം കയ്യില്‍ വച്ചാല്‍ മതി!

ഓപ്പറേഷന്‍ കഴിഞ്ഞ രോഗിയുടെ കാല്‍പാദത്തില്‍ മരുന്നുകള്‍ അടങ്ങിയ ട്രേ വച്ചു എന്ന കാര്യത്തിന് ശിക്ഷയായി നഴ്‌സിന്റെ കാലില്‍ ട്രേ വച്ച് ശിക്ഷിക്കാന്‍ ഇത് സൗദ്യ അറേബ്യ ഒന്നുമല്ല. നഴ്‌സ് മരുന്നുകള്‍ അടങ്ങിയ ട്രേ രോഗിയുടെ പാദത്തില്‍ വച്ചത് തീര്‍ത്തും തെറ്റു തന്നെ. ശ്രദ്ധക്കുറവു കൊണ്ടോ, ശീലിച്ചുപോയ കാര്യമായതു കൊണ്ടോ ഒക്കെ മനപൂര്‍വം അല്ലാതെ പറ്റിയതുമാകാം.

പ്രത്യേകിച്ച് നഴ്‌സിങ് ട്രെയിനിയായ വനിത ആയതു കൊണ്ടുതന്നെ. തെറ്റിനെ ചൂണ്ടിക്കാണിച്ച് കൊടുക്കുകയും തിരുത്താന്‍ ഉപദേശിക്കുകയും ചെയ്യുകയായിരുന്നു ഉത്തമം. അതിനു പകരം സൗദ്യ അറേബ്യ പോലെ കട്ടിലില്‍ പിടിച്ചു കിടത്തി കാലില്‍ മേല്‍ ഭാരമുള്ള ട്രേ കയറ്റി വയ്ക്കുന്നത് പ്രാകൃത ശിക്ഷാരീതിയാണെന്നത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.

ഡോക്ടറും നഴ്‌സും തെറ്റ് ചെയ്തു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. എങ്കിലും കൂടുതല്‍ കുറ്റകരം നഴ്‌സിനു കിരാത ശിക്ഷ നല്‍കിയ ഡോക്ടറുടെ നടപടി തന്നെയെന്ന് തുറന്ന് പറയേണ്ടി വരും. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനം ഒരു കൂട്ടായ്മയിലൂടെയാണ് മുന്നോട്ട് പോകുന്നത്.

ആരോഗ്യ പ്രവര്‍ത്തകരുടെ ഒരുമിച്ച് നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും ആരോഗ്യമേഖലയിലെ വിജയങ്ങള്‍ക്ക് അടിസ്ഥാനമാകുന്നത്. അതിലെ ടീം ലീഡര്‍ ഡോക്ടര്‍ ആകുന്നു എന്ന് മാത്രം. നഴ്‌സിനും എന്തിന് കോറിഡോര്‍ വൃത്തിയാക്കുന്ന സീപ്പറിനും ഓപ്പറേഷനു മുന്‍പ് മുടി വെട്ടിക്കളയുന്ന, ശരീരംവൃത്തിയാക്കുന്ന ജോലിക്കാരനും എല്ലാര്‍ക്കും പങ്ക് ഉണ്ടെന്ന് നാം ഓര്‍ക്കണം.

ഇത്തരം ഒറ്റപ്പെട്ട പ്രവര്‍ത്തികളില്‍ ആരോഗ്യ മേഖലയിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുവാനും ഇടയാകരുത് എന്ന് മാത്രമേ പറയാനുള്ളൂ. ഒരുമിച്ച് തന്നെ നീങ്ങണം. മുന്‍കാലങ്ങളില്‍ റാഗിങ് പമ്പരകള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അരങ്ങേറിയിരുന്നു. ക്രൂരമായ റാഗിങ്ങിന് വിധേയമായ പലരും മാനസിക സമ്മര്‍ദ്ദത്തില്‍ ആകുകയും ചെയ്തിരുന്നു.

ഇതു സൗദി അറേബ്യ ഒന്നും അല്ലല്ലോ അതുകൊണ്ടു മരുന്നു ട്രെയ് കയ്യില്‍ വച്ചാല്‍ മതി. രോഗിയുടെ കാലിലും നഴ്‌സിന്റെ കാലിലും വേണ്ട !