മുസാഫർപുരിലെ സർക്കാർ സംരക്ഷണകേന്ദ്രത്തിലെ പീഡനം: നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്
മുസാഫർപുരിലെ സർക്കാർ സംരക്ഷണകേന്ദ്രത്തിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നിതീഷ് കുമാറിനെ കൂടാതെ മുസാഫർപുർ ജില്ലാ മജിസ്ട്രേറ്റ് ധർമേന്ദ്ര സിംഗ്, സാമൂഹികക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി അതുൽ പ്രസാദ് എന്നിവർക്കെതിരെയും അന്വേഷണത്തിന് പോക്സോ കോടതി ജഡ്ജി മനോജ് കുമാർ ഉത്തരവിട്ടു.
ഇവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ പ്രതിയായ അശ്വനി നൽകിയ ഹർജിയിലാണ് ഉത്തരവ്. വ്യാജ ഡോക്ടറായ അശ്വനിയാണ് പീഡനത്തിനു മുമ്പായി പെൺകുട്ടികൾക്ക് മയക്കുമരുന്ന് കുത്തിവച്ചിരുന്നത്. നേരത്തെ പീഡനക്കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാത്തതിന് നിതീഷ് കുമാർ സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
മുസാഫർപുരിലെ അഭയകേന്ദ്രത്തില്‍ ഒരു സന്നദ്ധ സംഘടന നടത്തിയ കൗണ്‍സലിംഗിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തുവന്നത്. മുസഫര്‍പുരില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ 42 കുട്ടികളാണുള്ളത്. ഇതില്‍ ഏഴുവയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികളാണ് ക്രൂരമായ ബലാല്‍സംഗത്തിനും മാനസിക പീഡനത്തിനും ഇരയായത്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയാണ് പോലീസിനെയും വനിതാകമ്മിഷനെയും സമീപിക്കുകയായിരുന്നു.