പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ പുലിയെ കൊല്ലുന്ന `പുലിമുരുകന്´ സെൻസർഷിപ്പ് നൽകിയത് എങ്ങനെ?: ചോദ്യവുമായി അടൂർ ഗോപാലകൃഷ്ണൻ

single-img
12 February 2019

സിനിമകളുടെ സെന്‍സര്‍ഷിപ്പിനെ വിമർശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍. സെന്‍സര്‍ഷിപ്പ് എന് പേരിൽ അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വാണിജ്യസിനിമകള്‍ക്കുവേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമീപകാലത്തെ ജനപ്രിയചിത്രങ്ങളില്‍ മുന്നിലുള്ള ‘പുലിമുരുകന്റെ’ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്.` ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ ‘പുലിമുരുകന്‍’ എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല.’- അടൂർ പറഞ്ഞു.

ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുന്നുവോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി.’

ചിലവാകുന്ന തുകയും സിനിമയുടെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളെജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.