ഉത്തർപ്രദേശിലെ വിഷമദ്യ ദുരന്തത്തിൽ മരണം 90 കഴിഞ്ഞു; വിഷമദ്യം എത്തിയത് സമ്പൂർണ മദ്യനിരോധന സംസ്ഥാനമായ ബിഹാറിൽ നിന്നാണെന്നു റിപ്പോർട്ടുകൾ
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം 90 കടന്നു.ഉത്തര്‍പ്രദേശിലെ ശരണ്‍പൂറില്‍ 47 ഉം മീററ്റില്‍ 18 ഉം കുഷിനഗറില്‍ പത്തും മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ 26 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നൂറ് കണക്കിന് പേര്‍ ഇപ്പോളും ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുണ്ട്. അമാവാസി ദിനാഘോഷങ്ങള്‍ക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മദ്യക്കുപ്പികള്‍ എത്തിച്ചതെന്ന് കരുതുന്ന 30 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ സമ്പൂര്‍ണ മദ്യ നിരോധിത സംസ്ഥാനമായ ബിഹാറില്‍ നിന്നുമാണ് വിഷമദ്യമെത്തിയതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും അടിയന്തര വൈദ്യസഹായവും ലഭ്യമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.