ഏതു വൃത്തികേടുകൾക്കും നെറികേടുകൾക്കും മുൻപിൽ നിൽക്കുന്നത് ഈ സമുദായത്തിലെ തട്ടമിട്ട താത്തമാരാണ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശഫീഖ് അല്‍ ഖാസിമിയുടെ സ്ത്രീ വിരുദ്ധ പ്രസംഗം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ശഫീഖ് അല്‍ ഖാസിമി മുൻപും സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയിട്ടുള്ളതായി തെളിവുകൾ. തൊളിക്കോട് ഇമാമായിരുന്ന ശഫീഖ് അല്‍ ഖാസിമി നടത്തിയ മതപ്രഭാഷണത്തിലാണ് സ്വന്തം സമുദായത്തിൽ തന്നെയുള്ള സ്ത്രീകളെ കടുത്ത ഭാഷയിൽ അപമാനിച്ചിരിക്കുന്നത്.
പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ സ്വന്തം കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുമ്പോൾ വീട്ടിലുള്ള സ്ത്രീകൾ രാത്രി ഉറങ്ങുന്നതുവരെ ടീവിയുടെ മുന്നിലിരുന്ന് സമയം കളയുകയാണെന്നു ഇമാം പ്രഭാഷണത്തിൽ പറയുന്നു. ഏതു വൃത്തികേടുകൾക്കും നെറികേടുകളും മുൻപിൽ നിൽക്കുന്നത് ഈ സമുദായത്തിലെ തട്ടമിട്ട താത്തമാരാണെന്നും ഇമാം പ്രസംഗത്തിൽ പറയുന്നുണ്ട്.
മരുഭൂമിയിൽ കഷ്ടപ്പെടുന്നവർ അവരുടെ മക്കളെ വീട്ടിലെ സ്ത്രീകളെ ഏൽപ്പിച്ചിട്ടാണ് പോയിട്ടുള്ളത് എന്നും മക്കൾ വഴി പിഴച്ചു പോയാൽ അള്ളാഹു നിങ്ങളെ വിടില്ലെന്നും ഇമാം മതപ്രഭാഷണത്തിൽ പറയുന്നുണ്ട്. ഏതു വൃത്തികേടുകൾക്കും നെറികേടുകളും മുൻപിൽ നിൽക്കുന്നത് ഈ സമുദായത്തിലെ തട്ടമിട്ട താത്തമാരാണെന്നും ഇമാം ചൂണ്ടിക്കാട്ടുന്നുണ്ട്.
എക്സ്പ്രസ് മലയാളി പുറത്തുവിട്ട വീഡിയോ:
പീഡന ആരോപണം ഉയർന്നതിനെത്തുടർന്ന് ഇമാമിനെ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് ഖാസിമിക്കെതിരായ ആരോപണം. പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകനായി അറിയിപ്പെടുന്ന ഖാസിമി തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പളളിയില്‍ ഇമാമായിരുന്നു. ആരോപണങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇമാം സ്ഥാനത്തുനിന്ന് നീക്കിയതായി തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചു.
രണ്ട് ദിവസം മുമ്പ് സ്‌കൂളില്‍നിന്ന് മടങ്ങി വന്ന വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് ഖാസിമി സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും ഖാസിമി വിദ്യാര്‍ഥിനിയുമായി കടക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിനു പിന്നാലെയാണ് ഇമാംസ് കൗണ്‍സിലിന്റെ അച്ചടക്ക നടപടി സ്വീകരിച്ചത്.