അനിൽ അംബാനിക്ക് 30,000 കോടി നൽകിയ മോദി കർഷകർക്ക് നൽകിയത് വെറും 17 രൂപ: രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ബിഹാറിലെ പാറ്റ്നയിൽ ജൻ ആകാംക്ഷ റാലിയിൽ പ്രസംഗിക്കവേയാണ് രാഹുൽഗാന്ധി കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചത്.
രാജ്യത്തെ പ്രമുഖ വ്യവസായികൾക്ക് വായ്പകളിൽ ഇളവ് നൽകുന്ന മോദി സർക്കാർ എന്തുകൊണ്ട് ആ സഹായം ഇന്ത്യയിലെ പാവപ്പെട്ട കർഷകർക്ക് നൽകുന്നില്ല എന്ന് രാഹുൽഗാന്ധി ചോദിച്ചു. മാത്രമല്ല തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ട് കർഷകരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി പ്രഖ്യാപിച്ച വര്‍ഷംതോറും ആറായിരം രൂപയുടെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയെയും രാഹുൽ ഗാന്ധി പരിഹസിച്ചു.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു കോൺഗ്രസ് നേതാവ് പാറ്റ്ന ഗാന്ധി മൈതാനത്ത് ഒരു റാലി സംഘടിപ്പിക്കുന്നത്. തിനുമുമ്പ് രാജീവ് ഗാന്ധിയായിരുന്നു ഗാന്ധിമൈതാനത്ത് ഇതുപോലൊരു മഹാ സമ്മേളനം സംഘടിപ്പിച്ചത്. പതിനായിരക്കണക്കിന് ജനങ്ങളാണ് രാഹുൽഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ഗാന്ധിമൈതാനത്ത് ഒത്തുകൂടിയത്.