അരൂർ വില്ലേജ് ഓഫീസിൽ നിന്നും തകർന്ന വീടുകളുടെ കണക്കെടുക്കെടുക്കുവാൻ പോയി; തരിച്ചെത്തിയ ഉദ്യോഗസ്ഥരെ എതിരേറ്റത് തകർന്ന വില്ലേജ് ഓഫീസ്
അരൂരിൽ കാറ്റിലും മഴയിലും തകർന്നുവീണ വീടുകളുടെ കണക്കെടുക്കാൻ ഉദ്യോഗസ്ഥർ പുറത്തുപോയ ഉദ്യോഗസ്ഥർ തിരിച്ചെത്തിയപ്പോൾ എതിരേറ്റത് തകർന്ന വില്ലേജ് ഓഫീസ്. ഉദ്യോഗസ്ഥർ പുറത്തായിരുന്ന സമയത്ത് വില്ലേജ് ഓഫീസിന്റെ മേൽത്തട്ടിലെ കോൺക്രീറ്റിങ് നിലംപതിക്കുകയായിരുന്നു. കെട്ടിടം നന്നാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും മാസങ്ങളായി നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന പരാതിയും നിലനിൽക്കുന്നു.
വില്ലേജ് ഓഫീസറുടെ മുറിയുടെ മേൽത്തട്ടിലേയും ജീവനക്കാർ ഇരിക്കുന്ന ഭാഗത്തെ മേൽത്തട്ടിലേയും കോൺക്രീറ്റ് ചെയ്ത ഭാഗം ഏറെക്കുറെ പൂർണമായി തകർന്നുവീണു. പേടിയോടെയാണ് ജീവനക്കാർ ഇപ്പോൾ പണിയെടുക്കുന്നത്. ഏതുനേരത്തും ബാക്കിഭാഗം കൂടി നിലംപതിക്കുമെന്ന സ്ഥിതിയിലാണ്.
കെട്ടിടം അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പധികൃതർക്ക് പരാതി നൽകിയിട്ട് നാളുകളേറെയായി. പുനർനിർമാണത്തിന് നിർമിതികേന്ദ്രത്തെ ചുമതലപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കെട്ടിടത്തിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ ആരും ഇതുവരെ എത്തിയിട്ടില്ല. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ് കെട്ടിടം വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുങ്ങുന്ന സ്ഥിതിയുണ്ട്. കെട്ടിടത്തിന്റെ നിർമാണത്തിൽ തന്നെ അപാകമുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.