അമ്മയെ ഗുരുതര രോഗിയാക്കി ചിത്രീകരിച്ച് പ്രതിശ്രുത വധുവിൽ നിന്നും ആറുലക്ഷം രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശി അറസ്റ്റിൽ

single-img
31 January 2019

സ്വന്തം മാതാവിനെ ഗുരുതര രോഗിയാക്കി ചിത്രീകരിച്ച്  പ്രതിശ്രുതവധുവിൽ നിന്നും ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്ത  കൊല്ലം സ്വദേശിയായ യുവാവ് പൊലീസ് പിടിയിലായി. വിവാഹം ഉറപ്പിച്ചശേഷം പ്രതിശ്രുത വധുവിന്റെ കുടുംബത്തില്‍ നിന്ന് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

മുണ്ടയ്ക്കല്‍ ടി.ആര്‍.എ 94 ശ്രീവിലാസത്തില്‍ സുജിത്തിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മേനംകുളം സ്വദേശിയായ യുവതിയുടെ  പരാതിയിലാണ് അറസ്റ്റ്. എം.ടെക് സോഫ്ട്‌വെയര്‍ എന്‍ജിനിയര്‍ എന്ന നിലയില്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കിയാണ് യുവാവ് വിവാഹം ഉറപ്പിച്ചത്.

ഒക്ടോബര്‍ 23ന് തൃശൂര്‍ കളക്ടറേറ്റില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി ലഭിച്ചെന്ന് സുജിത്ത് യുവതിയെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. 2018  ജനുവരി 23ന് കഠിനംകുളത്തുവച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. എന്നാൽ വിവാഹത്തീയതി അന്ന് നിശ്ചയിച്ചിരുന്നില്ല.

ഒന്നരപവന്റെ ബ്രെയ്‌സ്‌ലെറ്റ് യുവതി സുജിത്തിനെ അണിയിച്ചിരുന്നു. തൃശൂര്‍ കളക്ടറേറ്റില്‍  ജോലി ലഭിച്ചുവെന്ന നിയമന ഉത്തരവ് വാട്ട്‌സ് ആപ്പ് സന്ദേശമായി അയച്ചു. അതിനുശേഷമാണ് അമ്മയുടെ ചികിത്സയ്‌ക്കെന്ന പേരില്‍ പണം വാങ്ങാന്‍ തുടങ്ങിയത്. അഞ്ച് തവണകളായി 5.99 ലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്ന് വാങ്ങുകയായിരുന്നുവെന്നും  പരാതിയിൽ പറയുന്നു.

ഇതിനിടെ താത്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് വാങ്ങിയ ടാബും തിരികെ നല്‍കിയില്ലെന്നും  പരാതിയുണ്ട്. യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതിയുടെ വീട്ടുകാര്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് സുജിത്തിന് ജോലി ലഭിച്ചിട്ടില്ലെന്നും നിയമന ഉത്തരവ് വ്യാജമാണെന്നും മനസിലായത്. . ഇതോടെ വിവാഹത്തിന് താത്പര്യമില്ലെന്നും സ്വര്‍ണവും പണവും തിരികെ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

പണം നല്‍കാതെ പലതവണ ഒഴിഞ്ഞുമാറിയതോടെയാണ് കൊല്ലം ഈസ്റ്റ് പൊലീസില്‍ സുജിത്തിനെതിരെ പരാതി നല്‍കിയത്. വഞ്ചന, കബളിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങള്‍ നല്‍കല്‍, വ്യാജ രേഖ ചമയ്ക്കല്‍, വിവിധ ആശയവിനിമയ മാര്‍ഗങ്ങളിലൂടെ ഒരാളെ പിന്തുടര്‍ന്ന് നിരന്തരമായി ശല്യപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്.

സുജിത്തിൻ്റെ കുടുംബത്തിന് തട്ടിപ്പില്‍ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോദ്ധ്യമായതെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ എം.ടെക് ബിരുദം വ്യാജമാണോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.