നോട്ട് നിരോധനത്തെ തുടർന്ന് തൊഴിൽ നഷ്ടം ഉണ്ടായെന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ പൂഴ്ത്തി: സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർമാനും അംഗവും രാജിവെച്ചു
നോട്ട് നിരോധനത്തെ തുടർന്നു തൊഴിൽ നഷ്ടം ഉണ്ടായെന്ന റിപ്പോർട്ട് കേന്ദ്രം പൂഴ്ത്തിയതിൽ പ്രതിഷേധിച്ച് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർമാന്‍ പി.സി മോഹനനും, അംഗം ജെ.വി മീനാക്ഷിയും രാജിവെച്ചു.
2017-18 വർഷത്തെ തൊഴിൽ കണക്കുകൾ സംബന്ധിച്ചു ദേശീയ സാമ്പിൾ സർവേ ഓഫീസ് നടത്തിയ സർവേയുടെ ഫലം പ്രസിദ്ധീകരിക്കാൻ ഇതുവരെ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയുടെ ഫലം നോട്ട് നിരോധനത്തെ തുടർന്ന് തൊഴിൽ മേഖലയിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്നതാണ്. കമ്മീഷൻ അംഗീകാരം നൽകിയ ശേഷവും റിപ്പോർട്ട് കേന്ദ്ര സർക്കാർ പൂഴ്ത്തി വെക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇരുവരും രാജി സമർപ്പിച്ചത്.
ഇരുവരുടെയും രാജി കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇലക്ഷൻ പടി വാതിൽക്കൽ നിൽക്കെ നോട്ടു നിരോധനം തൊഴിൽ നഷ്ടത്തിന് ഇടയായിട്ടുണ്ട് എന്ന റിപ്പോർട്ട് വന്നാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഖ്യാതം ആണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് നിന്നും സർക്കാരിനെ വിലക്കുന്നത്.
വിവാദമായ ജിഡിപി വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കമ്മീഷനുമായി ചർച്ച നടത്താത്തിലും രാജിവച്ച അംഗങ്ങൾക്ക് അതൃപ്തിയുണ്ട്. ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ പ്രവീണ്‍ ശ്രീവാസ്തവയും നിതി ആയോഗ് സിഇഒ അമിതാബ് കാന്തും മാത്രമാണ് സമിതിയിൽ ശേഷിക്കുന്ന അംഗങ്ങൾ