ടിക് ടോക് ഉപയോഗം അത്ര സുരക്ഷിതമല്ല

single-img
22 January 2019

ആദ്യകാലത്ത് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ ചൈനയില്‍ മാത്രമാണ് പ്രശസ്തമായിരുന്നതെങ്കില്‍, ഇപ്പോള്‍ അവ ലോകമെമ്പാടും പ്രിയപ്പെട്ടതായിരിക്കുന്നു. ഇവയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡേറ്റയിലേക്ക് ചൈനയ്ക്ക് എളുപ്പത്തില്‍ എത്തിനോക്കാന്‍ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതിയിരിക്കേണ്ടത് ഇന്ത്യ തന്നെയാണ്. രാജ്യത്തെ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണം ഓരോ ദിവസവും കുത്തനെ കൂടിക്കൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണം.

വാവെയ് പോലുള്ള ചൈനീസ് കമ്പനികളുടെ ഹാര്‍ഡ്‌വെയറുകള്‍ ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കയടക്കമുള്ള ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍. വ്യക്തികളുടെ സ്വകാര്യത ചോര്‍ത്തുന്നതിന്റെ കാര്യത്തില്‍ ഫേസ്ബുക് ലോകമെമ്പാടും വെല്ലുവിളി നേരിടുന്ന സമായമാണിത്. അപ്പോള്‍ ഒരു ചൈനീസ് കമ്പനി സ്വകാര്യത സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കാനാകുമോ എന്നതാണ് ഒരു ചോദ്യം.

ചൈനീസ് ആപ്പുകളുടെ ഇപ്പോഴത്തെ അപ്രതീക്ഷിത കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ്. ചൈനയ്ക്കുള്ളത് അതിശക്തമായ നിരീക്ഷണ സിസ്റ്റമാണ്. ഈ സിസ്റ്റത്തിന് ആപ്പുകളിലൂടെ കിട്ടുന്ന ലോകമെമ്പാടും നിന്നുള്ള മുഖങ്ങളെ മനസ്സിലാക്കിവയ്ക്കാനും വിഷമമുണ്ടാവില്ല.

ഇതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെയും സൈന്യങ്ങളുടെയും വരെ നീക്കങ്ങളെക്കുറിച്ച് അറിയാന്‍ വരെ കഴിഞ്ഞേക്കുമെന്നും സംശയിക്കുന്നു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഈ സുരക്ഷാ ഭീഷണിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമേരിക്കയിലടക്കം അതിവേഗം ജനസമ്മതി നേടുകയാണ് ഈ ആപ്. ടിക്ടോക്കില്‍ സബ് കമ്യൂണിറ്റികളുമുണ്ട്. ഏറ്റവുമധികം പ്രശസ്തമായ ഒന്ന് അമേരിക്കയില്‍ സൈനിക സേവനം ചെയ്യാനെത്തിയിരിക്കുന്ന യുവാക്കളുടേതാണ്. ഐഡി പ്രൂഫ് തൂക്കി എക്‌സര്‍സൈസ് ചെയ്യുന്ന വീഡിയോയും മറ്റും ഇവര്‍ ടിക്ടോക്കില്‍ അപ്ലോഡ് ചെയ്യുന്നു.

ഇവയില്‍ പലതും സൈനിക കേന്ദ്രങ്ങള്‍ക്കുള്ളില്‍ വച്ചു റെക്കോഡു ചെയ്തവയാണ്. ടിക്ടോക് ലൊക്കേഷന്‍ ഡേറ്റ ശേഖരിക്കുന്നുണ്ട്. സൈനിക താവളങ്ങളും മറ്റും എവിടെ സ്ഥിതിചെയ്യുന്നുവെന്ന് കൃത്യമായി അറിയാന്‍ മറ്റെവിടെയും അന്വേഷിക്കേണ്ട.

വിദേശികളുടെയും മറ്റും കാര്യങ്ങള്‍ അവര്‍ ഒരിക്കലും സ്വകാര്യമായി സൂക്ഷിക്കില്ലെന്നു തന്നെയാണ് വിലയിരുത്തല്‍. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായി വരുന്നതെയുള്ളു. എത്ര പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചാലും സ്വകാര്യ കമ്പനികള്‍ ഡേറ്റയില്‍ കൈവയ്ക്കുമെന്നും ഇത് സര്‍ക്കാരുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാമെന്നും ഭയപ്പെടുന്നു. സ്വകാര്യ കമ്പനിയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ചൈനീസ് സര്‍ക്കാര്‍ ഡേറ്റ ചോദിച്ചു വാങ്ങിയേക്കാം.