25 നേതാക്കളെ അണിനിരത്തിയാല്‍ മോദിയെ വീഴ്ത്താനാവില്ലെന്ന് അമിത് ഷാ

single-img
22 January 2019

25 നേതാക്കളെ അണിനിരത്തിയാല്‍ നൂറ് കോടി ജനങ്ങളുടെ പിന്തുണയുള്ള നരേന്ദ്രമോദിയെ വീഴ്ത്താനാവില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മമതാബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ കക്ഷികളുടെ സമ്മേളനത്തില്‍ ഒമ്പത് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളാണ് അണിനിരന്നതെന്നും അമിത് ഷാ പരിഹസിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പശ്ചിമബംഗാളിന്റെ ഭാവി നിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോംബ് ആയുധ നിര്‍മാണ സ്ഥാപനങ്ങളാണ് ബംഗാളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതങ്ങള്‍ അലയടിച്ചിരുന്ന ബംഗാളിന്റെ അന്തരീക്ഷത്തില്‍ ബോംബ് സ്‌ഫോടനത്തിന്റെ മാറ്റൊലികളാണ് മുഴങ്ങുന്നത്. പഴയ പ്രതാപത്തിലേക്ക് ബംഗാളിനെ മടക്കി കൊണ്ടുവരാന്‍ ബി.ജെ.പിക്ക് കഴിയുമെന്നും ഷാ അവകാശപ്പെട്ടു.

മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യ റാലിക്ക് മറുപടിയെന്നോണമാണ് ബംഗാളില്‍ ബി.ജെ.പി റാലികള്‍ സംഘടിപ്പിക്കുന്നത്. തിരഞ്ഞെുപ്പിന് മുന്നോടിയായി നിരവധി റാലികളും യോഗങ്ങളും സംസ്ഥാനത്ത് നടത്താനാണ് പാര്‍ട്ടി തീരുമാനം

അമിത് ഷാ തുടക്കമിടുന്ന റാലികള്‍ ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ അണിനിരക്കുന്ന യോഗങ്ങളാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്. നാളെ ബിര്‍ ഭൂമിലും ജാര്‍ഗ്രാമിലും രണ്ട് റാലികളെ അമിത് ഷാ അഭിസംബോധന ചെയ്യും.