ഇന്ത്യയുടെ പകുതി സ്വത്ത് വെറും ഒമ്പതു കോടീശ്വരന്‍മാരുടെ കൈയില്‍: സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ കുറച്ച് പേരുടെ അമിത സാമ്പത്തിക വളര്‍ച്ച ധാര്‍മ്മികമായി അതിരുകടക്കുന്നതാണെന്ന് ‘ഓക്‌സ്ഫാം’

single-img
21 January 2019

അതിസമ്പന്നരായ ഒമ്പത് പേരുടെ കയ്യിലാണ് രാജ്യത്തെ 50 ശതമാനം വരുന്ന ആസ്തിയുമെന്ന് അന്തരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം റിപ്പോര്‍ട്ട്. ഒരു നേരത്തെ ആഹാരത്തിനും കുട്ടികളുടെ പഠനത്തിനുമായി സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാജ്യത്തെ അതിസമ്പന്നരായ കുറച്ച് പേരുടെ അമിത സാമ്പത്തിക വളര്‍ച്ച ധാര്‍മ്മികമായി അതിരുകടക്കുന്നതാണെന്ന് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബൈമാനിയ പറഞ്ഞു.

ഇന്ത്യയിലെ ഒരു ശതമാനം വരുന്ന കോടീശ്വരന്‍മാരുടെ സ്വത്തില്‍ ഓരോ ദിവസവും സംഭവിക്കുന്നത് 2,200 കോടി രൂപയുടെ വര്‍ധനവാണ്. രാജ്യത്തെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 39 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ജനസംഖ്യയുടെ താഴേതട്ടിലെ 50 ശതമാനം ജനങ്ങളുടെ സ്വത്തില്‍ വെറും മൂന്നു ശതമാനം മാത്രം മാത്രം വര്‍ധനവാണ് ഉണ്ടായതെന്നു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും ദരിദ്രരായ പത്ത് ശതമാനം വരുന്ന 13.6 കോടി ഇന്ത്യക്കാര്‍ 2004 മുതല്‍ കടബാധ്യതയില്‍ തുടരുകയാണെന്ന് ഓക്‌സ്ഫാം പറയുന്നു. 18 ശതകോടീശ്വരന്‍മാരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് പുതുതായി ഉണ്ടായത്. ഇതോടെ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി ഉയര്‍ന്നു. 28 ലക്ഷം കോടി രൂപയാണ് ഇവരുടെ ആകെ സമ്പത്ത്.

പത്ത് ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ് രാജ്യത്തെ 77 ശതമാനം സമ്പത്തും ഉള്ളത്. രാജ്യത്തെ അറുപത് ശതമാനം വരുന്ന ജനങ്ങള്‍ക്ക് ലഭ്യമാകുന്നത് 4.8 ശതമാനം മാത്രമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം നിക്ഷേപിക്കാത്തതും, അതി സമ്പന്നരും, വന്‍കിട കമ്പനികളും കൃത്യമായി നികുതിയടക്കാത്തതും രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ വര്‍ധിക്കാന്‍ കാരണമാകുന്നു.

സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ അസമത്വത്തിന് ഇരകളാവുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ഇന്നും ആഢംബരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വേള്‍ഡ് എക്കണോമിക്ക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ലോകത്തിലെ ഏറ്റവും ധനികനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ 11,200 കോടി ഡോളര്‍ വരുന്ന സ്വത്തിന്റെ വെറും ഒരു ശതമാനം പോലും, 11.5 കോടി ജനസംഖ്യ വരുന്ന ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ആരോഗ്യ ബജറ്റ് വരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.