ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി ‘വാഷിങ്ടണ്‍ പോസ്റ്റ്’

single-img
17 January 2019

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചുവെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ വാര്‍ത്ത. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടിയാണ് പത്രം പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള സ്ത്രീ പ്രതിഷേധക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ട്രംപിന്റെ രാജിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്ത വായിച്ചവരെല്ലാം ആദ്യം ഒന്നമ്പരന്നു. പിന്നീടാണ് ഇത് യഥാര്‍ത്ഥ പത്രമല്ലെന്നും വ്യാജനാണെന്നും ആളുകള്‍ക്ക് ബോധ്യമായത്. ബുധനാഴ്ചയാണ് ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ എഡിഷന്‍ പുറത്തിറങ്ങിയത്.

മെയ് 1. 2019 എന്ന ഡേറ്റ്‌ലൈനൊടുകൂടിയാണ് പത്രം പുറത്തിറങ്ങിയത്. ഒറ്റ നോട്ടത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് ആണെന്ന തോന്നുന്ന പത്രത്തിന്റെ ഡേറ്റ്‌ലൈന്‍ മാത്രമാണ് വായനക്കാരന് സംശയം തോന്നിപ്പിക്കുകയുള്ളൂ. പത്രത്തിലുടനീളം ട്രംപ് വിരുദ്ധ വാര്‍ത്തകളായിരുന്നു.

ഒന്നാം പേജിലെ ആദ്യ കോളം തന്നെ ട്രംപ് രാജിവെച്ചതിനെ തുടര്‍ന്ന് ലോകത്താകമാനം നടക്കുന്ന ആഘോഷ പരിപാടികളാണ് വാര്‍ത്തയാക്കിയത്. വാഷിങ്ടണിലെ വിവിധ ഭാഗങ്ങളില്‍ പത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങി. പത്രം വൈറ്റ് ഹൗസിനു മുന്നിലും വിതരണം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.

പത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങിയെങ്കിലും ബുധനാഴ്ച ഉച്ചയോടു കൂടി ഓഫ്‌ലൈനായി. അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന വനിതാ മാര്‍ച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വ്യാജ പത്രം ഇറക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, വാഷിങ്ടണ്‍ ഡിസി വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജ എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അവരുടെ വെബ്‌സൈറ്റും പത്രത്തിന്റെ സൈറ്റിനെ അനുകരിച്ച പുറത്തിറക്കിയിട്ടുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.