യതീഷ്ചന്ദ്രയ്ക്ക് കുരുക്ക് മുറുകുന്നു; മന്ത്രി പൊന്‍രാധാകൃഷ്ണന്‍ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കി

single-img
19 December 2018

എസ്പി യതീഷ് ചന്ദ്രക്കെതിരേ ലോക്‌സഭയില്‍ അവകാശലംഘനത്തിന് നോട്ടീസുമായി കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍. ശബരിമലയിലെ നിയന്ത്രണങ്ങളുടെ പേരിലാണ് അവകാശലംഘനം ഉന്നയിച്ചിരിക്കുന്നത്. തന്റെ ശബരിമല സന്ദര്‍ശന വേളയില്‍ എസ്പി ധിക്കാരപരമായി പെരുമാറിയെന്നും, ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ലെന്നും കേന്ദ്രമന്ത്രി നോട്ടീസില്‍ വ്യക്തമാക്കുന്നു. നോട്ടീസ് പരിശോധിക്കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു.

കഴിഞ്ഞ മാസമായിരുന്നു പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും നിലയ്ക്കലില്‍ സുരക്ഷാചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിക്കുകയായിരുന്നു.

എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ്ചന്ദ്ര മറുപടി നല്‍കി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എസ്.പിയോട് തട്ടിക്കയറി. മന്ത്രി ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നായിരുന്നു എസ്.പിയുടെ മറുപടി. അതിനു തനിക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. പിന്നീട് മന്ത്രിയും സംഘവും ബസില്‍ പമ്പയിലെത്തി മല കയറുകയായിരുന്നു.