വടികൊണ്ട് അടിക്കും; കാല്‍കൊണ്ട് തൊഴിച്ചകറ്റും; തലപിടിച്ച് നിലത്ത് അടിക്കും; ഉത്തര രണ്ടുവയസുകാരനായ മകനോട് ചെയ്തത് ആരെയും നടുക്കുന്ന ക്രൂരത; കൊലനടത്തിയത് കൂട്ടുകാരിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍

single-img
19 December 2018

സംസ്ഥാനത്തെ നടുക്കിയ കുറ്റകൃത്യമാണ് വര്‍ക്കലയിലെ രണ്ടുവയസുകാരന്റെ കൊലപാതകം. കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കണ്ടതോടെ അമ്മയും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

ചെറുകുടല്‍ പൊട്ടി കുട്ടി ഗുരുതരാവസ്ഥയിലായിട്ടും ചികിത്സ നല്‍കാനും ഇവര്‍ തയാറായില്ല. മര്‍ദനത്തിനൊപ്പം ചികിത്സ വൈകിയതും മരണകാരണമായെന്ന നിഗമനത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മക്കളില്ലാത്തതിന്റെ ദു:ഖം മറക്കാന്‍ വര്‍ക്കല വടശേരിക്കോണത്തെ ദമ്പതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദത്തെടുത്ത് വളര്‍ത്തിയതാണ് ഉത്തരയെ. മൂന്നുവര്‍ഷം മുമ്പാണ് പ്‌ളസ് ടു വരെ പഠിച്ച ഉത്തരയെ മനു വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകംതന്നെ ഉത്തര മനുവുമായും മനുവിന്റെ മാതാപിതാക്കളുമായും കലഹമായി.

നിസാര കാര്യങ്ങള്‍ക്കുപോലും വഴക്കും വാശിയും പതിവായി. ഒരു ദിവസം വഴക്കിനിടെ മനുവിന്റെ അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതോടെ ഉത്തരയെയും കൂട്ടി മനു വാടകവീട്ടിലേക്ക് മാറി. അതിന് ശേഷവും ഉത്തരയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല. ഇതിനിടെ പ്രസവത്തിനായി ഉത്തരയെ വര്‍ക്കലയിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി.

ഉത്തരയുടെ വളര്‍ത്തച്ഛന്‍ പക്ഷാഘാതം ബാധിച്ച് കിടപ്പായതോടെ ഓട്ടോ ഡ്രൈവറായ മനുവും വര്‍ക്കലയിലേക്ക് താമസം മാറ്റി.
മൂന്നുമാസം മുമ്പ് വരെ വര്‍ക്കലയില്‍ താമസിച്ച് ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മനുവിന്റെ പരിമിതമായ വരുമാനത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല ഉത്തരയുടെ സ്വപ്നങ്ങള്‍.

ആഡംബര ജീവിതം കൊതിച്ച അവള്‍ മനുവുമായി സ്ഥിരം വഴക്കായി. ഇതിനിടെ കൂട്ടുകാരിയുടെ ഭര്‍ത്താവായ രജീഷുമായി ഉത്തര അടുപ്പത്തിലായി. സഹപാഠിയായ കൂട്ടുകാരിയുടെ വീട്ടിലെ നിത്യസന്ദര്‍ശനമാണ് രജീഷുമായി ഉത്തരയെ അടുപ്പിച്ചത്. ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് ഉത്തരയ്‌ക്കൊപ്പം ജീവിക്കാന്‍ രജീഷ് തീരുമാനിച്ചതോടെ മനുവിനെയും തളര്‍ന്നുകിടക്കുന്ന വളര്‍ത്തച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് കുഞ്ഞുമായി ഉത്തര അയാള്‍ക്കൊപ്പം പോയി.

ഭാര്യയെ കാണാനില്ലെന്ന് കാട്ടി മനു പരാതി നല്‍കി. ഉത്തരയേയും കുഞ്ഞിനേയും കോടതി രജീഷിനൊപ്പം വിട്ടു. ഇതോടെ കുഞ്ഞിനെ വിട്ടുകിട്ടാനും വിവാഹ മോചനത്തിനും കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നടപടികള്‍ കാത്ത് കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം ഏകലവ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മനു അറിഞ്ഞത്.

വാടക വീട്ടില്‍ താമസം തുടങ്ങി ഏതാനും ആഴ്ച പിന്നിട്ടതോടെ ഇവര്‍ കുട്ടിയെ ഉപദ്രവിച്ച് തുടങ്ങിയെന്ന് മനു പറഞ്ഞു. മനുവിനോടുള്ള ദേഷ്യമാണ് ഇവര്‍ കുട്ടിയില്‍ തീര്‍ത്തിരുന്നത്. വടികൊണ്ട് പുറത്തും കാലിലും അടിക്കുന്നതായിരുന്നു ആദ്യത്തെ രീതി. പിന്നിടെ തൊഴിക്കാന്‍ വരെ തുടങ്ങി. കുട്ടി മരിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് നടന്ന മര്‍ദനമാണ് ഗുരുതരമായത്. തല പിടിച്ച് നിലത്ത് ഇടിക്കുക വരെ ചെയ്‌തെന്നാണ് കുട്ടിയുടെ ദേഹത്തെ മുറിവുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

വെള്ളിയാഴ്ച വൈകിട്ടോടെ കുട്ടി അവശനിലയിലായി, തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ ആറ്റിങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അബോധാവസ്ഥയിലായിരുന്ന കുട്ടിക്ക് വയറിളക്കമായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മലത്തിനൊപ്പം പഴുപ്പ് കണ്ടതോടെ കുട്ടിയെ എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

എന്നാല്‍ ഇവര്‍ കുട്ടിയുമായി വാടകവീട്ടിലേക്ക് പോവുകയാണ് ചെയ്തത്. വീട്ടിലെത്തി കുഞ്ഞിന് ഗ്ലൂക്കോസ് വെള്ളം നല്‍കാന്‍ ശ്രമിച്ചു. വൈകാതെ കുട്ടിയുടെ ബോധം പൂര്‍ണമായും നഷ്ടപ്പെട്ടു. വൈകിട്ട് നാല് മണിക്കാണ് പിന്നീട് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. വഴിമധ്യേ കുട്ടി മരിക്കുകയും ചെയ്തു. പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ കുട്ടി വീണ് പരുക്കേറ്റെന്നാണ് ഇവര്‍ പറഞ്ഞത്. ഇരുവരെയും ചോദ്യം ചെയ്തതോടെ കൊടുംക്രൂരതയുടെ വിവരങ്ങളാണ് പുറത്തറിഞ്ഞത്.