സിഖ് വിരുദ്ധ കലാപം: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനു ജീവപര്യന്തം.
ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്. കേസില്‍ സഞ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കീഴിക്കോടതി ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്ന് ഡൽഹി കാന്റ് മേഖലയിലെ രാജ്‌നഗറിൽ അഞ്ചു സിഖുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ.
കേസിലെ പരാതിക്കാരിയും ദൃക്‌സാക്ഷിയും രാജ്‌നഗറിലെ കലാപത്തിൽ ഭർത്താവിനെയും മകനെയും മൂന്നു സഹോദരങ്ങളെയും നഷ്‌ടപ്പെട്ട വനിതയുമായ ജഗ്‌ദീഷ് കൗറിന്റെ ധീരതയെ കോടതി പ്രത്യേകം പ്രശംസിച്ചു. സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്‌റ്റിസ് ജി.ടി. നാനാവതി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ 2005 ഒക്‌ടോബറിലാണ് സജ്‌ജൻ കുമാറിനും മറ്റുള്ളവർക്കും എതിരെ കേസെടുത്തത്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ 1984-സിഖ് സിഖ് വിരുദ്ധ കലാപത്തില്‍ 2800 ഓളം പേരാണ് കൊല്ലപ്പെട്ടത്.