2000, 500, 200 രൂപ നോട്ടുകള്‍ നേപ്പാള്‍ നിരോധിച്ചു

single-img
15 December 2018

2000, 500, 200 ഇന്ത്യന്‍ കറന്‍സികള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് നേപ്പാള്‍ നിരോധിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് സര്‍ക്കാര്‍ ഔദ്യോഗികമായി ജനങ്ങളെ അറിയിച്ചു. ഈ കറന്‍സികള്‍ കൈവശം വെക്കുന്നവരുണ്ടെങ്കില്‍ എത്രയും പൈട്ടന്ന് മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2016 ലെ ഇന്ത്യയിലെ നോട്ട് നിരോധനത്തിന് ശേഷം പ്രഖ്യാപിച്ച പുതിയ കറന്‍സികളുടെ നേപ്പാളിലെ നിരോധനം ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ എത്തുന്ന ടൂറിസ്റ്റുകളെയും മറ്റും ബാധിക്കും.

ഇന്ത്യന്‍ രൂപ അത് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രാജ്യമാണ് നേപ്പാള്‍. നോട്ട് നിരോധനത്തിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷം നേപ്പാളില്‍ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നതില്‍ തടസമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശികളെയും പുതിയ നിരോധനം ബാധിച്ചേക്കും.

അതേസമയം 2020 ല്‍ വിസിറ്റ് നേപ്പാള്‍ വര്‍ഷം ആഘോഷിക്കാന്‍ നേപ്പാള്‍ വലിയ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് പുതിയ നീക്കം. ഈ കാലയളവില്‍ ഏതാണ്ട് 20 ലക്ഷം ടൂറിസ്റ്റുകളെയാണ് നേപ്പാള്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ പകുതിയും ഇന്ത്യയില്‍ നിന്നും ആയിരിക്കുമെന്നതിനാല്‍ പുതിയ തീരുമാനം വലിയ തിരിച്ചടിയുണ്ടാക്കുമെന്നും വാദമുണ്ട്.

നേപ്പാളിനു പുറമെ ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കുന്ന സമീപ രാജ്യമായ ഭൂട്ടാനെയും പുതിയ തീരുമാനം ബാധിച്ചേക്കും. നേപ്പാളിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.