ഘോരവനത്തില്‍ തപസിരുന്ന സന്യാസിയെ പുള്ളിപുലി കടിച്ചുകൊന്നു

single-img
13 December 2018

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ വനത്തില്‍ തപസിരുന്ന സന്യാസിയെ പുലി കടിച്ചുകൊന്നു. രാംദേഗി വനത്തില്‍ വലിയ മരത്തണലില്‍ ധ്യാനിച്ചിരുന്ന ബുദ്ധ ഭിക്ഷുവിനെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. കഴിഞ്ഞ ഒരു മാസമായി രാഹുല്‍ വാല്‍ക്കെ ഈ മരത്തിന്റെ ചുവട്ടില്‍ തപസനുഷ്ഠിച്ചു വരികയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ രാവിലെ 9.30 നും 10 നും ഇടയിലാണ് സംഭവം നടന്നതെന്ന് ഈ മേഖല ഉള്‍പ്പെടുന്ന തഡോബ അന്താരി കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഗജേന്ദ്ര നര്‍വാനെ പറഞ്ഞു. തഡോബ അന്താരി കടുവാ സങ്കേതത്തിന്റെ ഭാഗം കൂടിയാണ് ഈ വനാതിര്‍ത്തി.

വന്യജീവികളുടെ ആക്രമണത്തെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ സന്യാസിക്ക് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതാണ്. ഈ പ്രദേശം വിട്ട് പോകണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ ഇതനുസരിക്കാതെയായിരുന്നു തപസ്.

വനത്തിനകത്ത് തന്നെയുള്ള ചരിത്രമുറങ്ങുന്ന ബുദ്ധ ക്ഷേത്രത്തില്‍ നിന്നും കുറച്ചകലെയുള്ള വൃക്ഷ ചുവട്ടിലാണ് സന്യാസി ധ്യാനിച്ചിരുന്നത്. കഴിഞ്ഞ ഒരുമാസമായി രണ്ട് സന്യാസിമാര്‍ സ്ഥിരമായി ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നു. വാല്‍ക്കേയുടെ ശവശരീരം കണ്ടെടുത്തിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകരെ ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്.