കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏകാധിപതിയുടെ അല്‍പ്പത്തരങ്ങള്‍; മുഖ്യമന്ത്രിയെ കളിയാക്കി ജോയ് മാത്യു

single-img
12 December 2018

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയെയും, വി.എസ്. അച്യുതാനന്ദനെയും ക്ഷണിക്കാത്തതിന് പിന്നില്‍ ഏകാധിപതിയുടെ അല്‍പ്പത്തരമാണെന്ന് മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയാതെ ജോയ് മാത്യുവിന്റെ വിമര്‍ശനം.

നമ്മുടെ നാട്ടിലെ ഉള്ള തൊഴിലുകളില്‍ യോഗ്യതയില്ലാത്തവരെ കുത്തിനിറയ്ക്കുന്നതിനാല്‍ മറുനാട്ടില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് വിമാനത്താവളങ്ങള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം പരിഹസിക്കുന്നു. പലകാലങ്ങളിലായി പല ഭരണകര്‍ത്താക്കളുടെ പരിശ്രമത്തെ കണ്ടില്ലെന്ന് നടിച്ച് എല്ലാം ഞാന്‍ തന്നെയാണ് സൃഷ്ടിച്ചതെന്ന് മേനിപറയുന്ന ഭരണാധികാരികള്‍ ഏകാധിപതികളാണെന്നും ഉമ്മന്‍ ചാണ്ടിയും, വി എസും പണിയെടുത്തിട്ടാണ് കണ്ണൂര്‍ വിമാനത്താവളം ഉണ്ടായത് എന്ന് കേരളജനതക്കറിയാമെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏകാധിപതിയുടെ അല്‍പത്തങ്ങള്‍

കണ്ണൂര്‍ വിമാനത്താവളം എന്നത് ഒരു നല്ലകാര്യം തന്നെ

നമ്മുടെ നാട്ടില്‍ തൊഴില്‍ ലഭിക്കാത്ത സാഹചര്യവും ഉള്ള തൊഴിലിടങ്ങളില്‍ യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്ന ഭരണവര്‍ഗ്ഗവും ഉള്ളപ്പോള്‍ മറുനാടുകളില്‍ പോയി പണിയെടുത്തു നാട്ടിലെ വികസനധൂര്‍ത്തതിന് പണം അയക്കുവാന്‍ ആളെക്കയറ്റി അയക്കാനും ഇറക്കാനും വിമാനത്തവാളങ്ങള്‍ നല്ലത് തന്നെ പക്ഷെ എല്ലാം ഞാന്‍ തന്നെ സൃഷ്ടിച്ചു എന്ന ആത്മ പ്രശംസ ഏകാധിപതിയുടെ അല്പത്തം തന്നെയാണ്. പലകാലങ്ങളിലായി പല ഭരണകര്‍ത്താക്കളുടെ പരിശ്രമത്തെ കണ്ടില്ലെന്നു നടിക്കുന്നത് ചില ഏകാധിപതിയുടെയെങ്കിലും നവോഥാന മൂല്യങ്ങളില്‍ ഒന്നായിരിക്കാം.

ശ്രീ ഉമ്മന്‍ ചാണ്ടിയും, വി എസും കൂടി പണിയെടുത്തിട്ടാണ് ഈ വിമാനത്താവളം ഉണ്ടായത് എന്നത് കേരളജനതക്കറിയാം. നമ്മുടെ ഭവനങ്ങളില്‍ നല്ല നല്ല കാര്യങ്ങള്‍ നടക്കുമ്പോഴെങ്കിലും ശത്രുത മറന്നു നമ്മള്‍ അവരെ ക്ഷണിക്കാറുണ്ട്. പക്ഷെ ഏകാധിപതികള്‍ അത് ചെയ്യാറില്ല. കാരണം ആത്മപ്രശംസക്ക് വിള്ളല്‍ വീഴുമോ എന്ന ഭയം തന്നെ. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനേക്കാളും ഉയരത്തില്‍ മറ്റു പലരെയും കൂടെ പറപ്പിക്കുന്നത്. വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ എന്നു പുറമേപ്പറയുമെങ്കിലും വ്യവസായിയെ പ്രോത്സാഹിപ്പിക്കുക എന്നതും എതിര്‍ ശബ്ദത്തെ ഭയക്കുന്ന ഏകാധിപതിയുടെ നവോഥാന മൂല്യങ്ങളില്‍ പെടുമത്രേ.

അറിയിപ്പ് : ഏകാധിപതികള്‍ക്ക് ജയ് വിളിക്കുന്നവര്‍ നടിയെ പീഡിപ്പിച്ച കാര്യം പറഞ്ഞു കൊഞ്ഞനം കുത്താന്‍ വന്നാല്‍ ഉത്തരം ശശിയായിരിക്കും