ട്രെയിന്‍ യാത്രയ്ക്കിടെ മകള്‍ കാമുകനോടൊപ്പം മുങ്ങി; ഭയന്ന അമ്മ അപായചങ്ങല വലിച്ച് നിലവിളിച്ച് ഇറങ്ങിയോടി: സംഭവം കോഴിക്കോട്ട്

single-img
7 December 2018

കോഴിക്കോട്ടുനിന്നു മംഗളൂരുവിലേക്ക് അമ്മയോടൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന മകള്‍ അമ്മയുടെ കണ്ണുവെട്ടിച്ചു കടന്നു കളഞ്ഞു. തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ വിട്ടയുടനെ മകളെ കാണാതെ പരിഭ്രാന്തയായ മാതാവ് ചെയിന്‍ വലിച്ചതിനെ തുടര്‍ന്നു ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ടു.

ട്രെയിന്‍ 10 മിനിറ്റ് വൈകിയാണു യാത്ര തുടര്‍ന്നത്. റെയില്‍പാളത്തിലൂടെ ഇരുട്ടില്‍ കരഞ്ഞുകൊണ്ട് ഓടുന്ന സ്ത്രീയെ കണ്ടു കുയ്യാലിയിലെ ഗേറ്റ്മാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ആര്‍പിഎഫ് എത്തി പരിശോധന നടത്തിയതിനു ശേഷമാണു ട്രെയിന്‍ കടന്നുപോയത്.

കോഴിക്കോട് മണ്ണൂരിലെ അത്തി പറമ്പത്ത് വീട്ടില്‍ ശുഭയുടെ മകള്‍ സന്ധ്യ ബാബുരാജിനെ (19) ആണ് കാണാതായത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടി വിട്ട ശേഷമാണ് സംഭവം. ബാത്ത് റൂമിലേക്ക് പോയ മകളെ കുറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് ശുഭ നീങ്ങിത്തുടങ്ങിയ ട്രെയിന്‍ അപായ ചങ്ങല വലിച്ചുനിര്‍ത്തുകയായിരുന്നു.

വണ്ടി നിന്നതിന് പിന്നാലെ ശുഭ ട്രെയിനില്‍ നിന്ന് ഇറങ്ങി നിലവിളിച്ച് ഓടുകയായിരുന്നു. വണ്ടി നിന്ന ഉടനെ ഒരു സ്ത്രീ നിലവിളിച്ച് ഇറങ്ങിയോടുന്നത് ശ്രദ്ധയില്‍ പെട്ട ഗേറ്റ് കീപ്പര്‍ ഉടന്‍ തന്നെ തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു.
ഒരു യുവാവുമായി അടുപ്പത്തിലായ മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശുഭ.

തലശ്ശേരി സ്റ്റേഷനില്‍ ഇറങ്ങിയ പെണ്‍കുട്ടി യുവാവിനൊപ്പം പോയെന്നാണ് വിവരം. അമ്മ പറയുന്നതുമായി സാദൃശ്യമുള്ള പെണ്‍കുട്ടി പുതിയ ബസ് സ്റ്റാന്‍ഡിലെ ലോട്ടറി വില്‍പനക്കാരനില്‍നിന്നു മൊബൈല്‍ ഫോണ്‍ വാങ്ങി ആരെയോ വിളിക്കുകയും ഇതിനു ശേഷം ഒരു യുവാവ് എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തതായി പൊലീസിനു വിവരം ലഭിച്ചു.

ശുഭയുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സന്ധ്യ യുവാവിനൊപ്പമുണ്ടെന്ന് വിവരം ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപായച്ചങ്ങല വലിച്ച് 10 മിനുട്ടോളം ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ടതിനാല്‍ പുലര്‍ച്ചെ ദേശീയ പാതയിലും മമ്പറം റോഡിലും ഗതാഗതക്കുരുക്കുണ്ടായി.