‘ഒന്ന് പ്രേമിക്കുക മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു; എന്നാല്‍ പ്രിയങ്ക തന്ത്രപൂര്‍വ്വം ബന്ധം വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു’: വിവാദം

single-img
6 December 2018

അടുത്തിടെ വിവാഹിതരായ പ്രിയങ്ക ചോപ്രയെയും നിക്ക് ജോനാസിനെയും അപമാനിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച അമേരിക്കന്‍ മാധ്യമം ‘ദ കട്ട്’ നെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രിയങ്കക്കെതിരെ വംശീയ അധിക്ഷേപമുള്‍പ്പെടെ നടത്തിയ ലേഖനം പിന്‍വലിച്ച് വെബ്‌സൈറ്റ് മാപ്പുപറഞ്ഞെങ്കിലും ട്വിറ്ററില്‍ പ്രതിഷേധം തുടരുകയാണ്. എഴുത്തുകാരി മരിയാ സ്മിത്താണ് ലേഖനമെഴുതിയത്.

അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ദ കട്ട് ലേഖനം പ്രസിദ്ധീകരിച്ചത്. ‘ആഗോള അഴിമതിക്കാരി’ (Global Scam Artist) എന്ന് ലേഖനം പ്രിയങ്കയെ വിശേഷിപ്പിക്കുന്നു. നിക്കിന്റെ സമ്മതമില്ലാതെയായിരുന്നു വിവാഹമെന്നും പ്രിയങ്ക നിര്‍ബന്ധം പിടിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

”പ്രിയങ്കക്ക് പറ്റിയ ആളെ കണ്ടെത്താന്‍ പിആര്‍ സംഘത്തെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. പ്രണയിക്കണമെന്ന് മാത്രം ഉദ്ദേശമുണ്ടായിരുന്ന നിക്കിനെ വിവാഹത്തിലേക്ക് പ്രിയങ്ക നിര്‍ബന്ധിച്ച് കൊണ്ടെത്തിച്ചു. ഇനി അഴിമതിക്കാരിയായ നടിക്കൊപ്പമുള്ള ജീവിതം നിക്കിന് ജീവപര്യന്ത തടവുശിക്ഷയായിരിക്കും”, ലേഖനത്തില്‍ പറയുന്നു.

നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?’ എന്നും ആര്‍ട്ടിക്കിളില്‍ ചോദിക്കുന്നു.

‘നിക്ക് ജോണ്‍സ് നിങ്ങള്‍ ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക’എന്നും ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നു. പ്രിയങ്കയെ വളരെ മോശപ്പെട്ട സ്ത്രീയായിട്ടാണ് അര്‍ട്ടിക്കിളില്‍ പറയുന്നത്. ആര്‍ട്ടിക്കിളിനെതിരെ ബോളിവുഡില്‍ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാള്‍ 10 വയസ് കുറവാണ് നിക്ക് ജൊനാസിന്. നിക്കിന് 26 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ് പ്രായം.