‘നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമല്ല’: ശബരിമലയില്‍ സര്‍ക്കാരിനെ പിന്തുണച്ച് ഹൈക്കോടതി

single-img
6 December 2018

ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭക്തര്‍ക്കു തടസ്സമല്ലെന്ന് ഹൈക്കോടതി. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്തു പ്രശ്‌നമാണ് ഉണ്ടായതെന്നു കോടതി ചോദിച്ചു.

ശബരിമല നിരീക്ഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടെടുത്തത്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ബുധനാഴ്ച്ച മാത്രം 80000 പേര്‍ ശബരിമലയില്‍ എത്തിയെന്ന് നിരീക്ഷണ സമിതി അറിയിച്ച കാര്യവും കോടതി പ്രത്യേകം എടുത്തുപറഞ്ഞു.

സര്‍ക്കാരിന് ഏറെ ആശ്വസം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിലയ്ക്കലെയും പമ്പയിലെയും സൗകര്യങ്ങള്‍ ഉള്‍പ്പെടെ ശബരിമലയിലെ സാഹചര്യങ്ങളില്‍ പൂര്‍ണ തൃപ്തിയാണ് നിരീക്ഷണ സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്ത് ദോഷമാണ് ഉണ്ടായതെന്നും കോടതി ചോദിച്ചു.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ കോടതി വാക്കാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോടതി ഏര്‍പ്പെടുത്തിയ മൂന്നംഗ കമ്മീഷന്‍ ശബരിമല സന്ദര്‍ശിച്ച ശേഷം എല്ലാം സുഗമമായി മുന്നോട്ട് പോകുന്നുവെന്നാണ് കോടതിയെ അറിയിച്ചത്.

തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടത്തിരുന്നാളിനും നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി യുവതികളെത്തിയിരുന്നു. ഇവര്‍ക്കെതിരെ വന്‍ തോതിലുള്ള പ്രതിഷേധവും ഉണ്ടായി. നിലയ്ക്കലില്‍ പൊലീസിന് ലാത്തി വീശേണ്ടതായും വന്നു. കൂടാതെ സന്നിധാനത്ത് നാമജപ പ്രതിഷേധവുമായി നിരവധിപ്പേര്‍ ഒത്തുകൂടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മണ്ഡല മകരവിളക്ക് പൂജകള്‍ക്കു നട തുറന്നപ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വേണ്ടി എഡിഎം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷയൊരുക്കുന്നതിനും ക്രമസമാധാനപാലനത്തിനും വേണ്ടിയാണ് നിരോധനാജ്ഞ എന്ന് സത്യവാങ്മൂലത്തില്‍ എടുത്തുപറഞ്ഞിരുന്നു.

നിരോധനാജ്ഞമൂലം അയ്യപ്പന്‍മാര്‍ക്കോ അവരുടെ വാഹനങ്ങള്‍ക്കോ യാതൊരു ബുദ്ധിമുട്ടുമുണ്ടാകുന്നില്ല, അതിനാല്‍ തന്നെ നിരോധനാജ്ഞ ആരുടെയും ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.