നടിയെ ആക്രമിച്ച കേസില്‍ പോലീസിന് വന്‍തിരിച്ചടി
നടിയെ ആക്രമിച്ച കേസിൽ പ്രതികളാക്കപ്പെട്ട അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രതികൾക്ക് അഭയം നൽകിയെന്നും തെളിവു നശിപ്പിച്ചെന്നും കാണിച്ച് ഇവർക്കെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾക്ക് നിയമപരമായി അംഗീകരിക്കാവുന്ന തെളിവുകളില്ലെന്നു ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. കേസിലെ പ്രതി സുനിൽകുമാറിനു വേണ്ടി ആദ്യഘട്ടത്തിൽ ഹാജരായ അഭിഭാഷകരായിരുന്നു ഇരുവരും.
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നും, ഈ ഫോണ്‍ രാജു ജോസഫ് നശിപ്പിച്ചെന്നുമായിരുന്നു പോലീസിന്റെ കുറ്റപത്രം. ഇതേതുടര്‍ന്ന് നടിയെ ആക്രമിച്ച കേസില്‍ ഇരുവരെയും പ്രതിചേര്‍ക്കുകയും ചെയ്തു. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഇരുവരുടെയും ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അഭിഭാഷകര്‍ ഇതേആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ കുറ്റവിമുക്തരാക്കിയത് പോലീസിന് വന്‍തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.