രാജീവ് ഗാന്ധി വധത്തിൽ പങ്കില്ലെന്ന് എൽടിടിഇ;അന്വേഷണം വേണമെന്നും ആവശ്യം

single-img
3 December 2018

കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്ന പ്രഖ്യാപനവുമായി ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ). എല്‍.ടി.ടി.ഇ രാഷ്ട്രീയ വിഭാഗത്തിന്റെ പ്രതിനിധി കുര്‍ബുരന്‍ ഗുരുസ്വാമി, നിയമ വിഭാഗത്തിന്റെ പ്രതിനിധി ലത്തന്‍ ചന്ദ്രലിംഗം എന്നിവർ ഒപ്പിട്ട പ്രസ്താവനയിലൂടെയാണ് പുതിയ അവകാശവാദം.

1991 മേയ് മാസം 21 ാം തിയതിയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജീവ് ശ്രീപെരുംപുത്തൂരിൽ വച്ച് വധിക്കപ്പെടുന്നത്. തമിഴ് പുലികൾ എന്നറിയപ്പെട്ടിരുന്ന എൽ ടി ടി ഇ നേതാക്കളായിരുന്നു സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.എന്നാല്‍ രാജീവ് വധത്തില്‍ പങ്കില്ലെന്ന അവകാശവാദമാണ് ഇപ്പോള്‍ എല്‍ ടി ടി ഇ മുന്നോട്ട് വയ്ക്കുന്നത്.

ശ്രീലങ്കൻ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ് എന്നും എൽടിടിഇ പോരാടിയിട്ടുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രിയെയും നേതാക്കളെയും അക്രമിക്കേണ്ട ആവശ്യം തങ്ങൾക്കില്ല. ശ്രീലങ്കൻ ഭരണകൂടത്തിന്റെ ഗൂഢാലോചനയാണ് കേസിൽ തങ്ങളെ പ്രതികളാക്കിയതെന്നും എൽടിടിഇ നേതാക്കൾ പ്രസ്താവനയിൽ പറയുന്നു. രാജീവ്ഗാന്ധിക്ക് തങ്ങളുമായി രഹസ്യബന്ധമുണ്ടായിരുന്നതായും അവർ കൂട്ടിച്ചേർത്തിട്ടുണ്ട്.കൃത്യമായ ഒരന്വേഷണത്തിലൂടെ ഈ കാര്യങ്ങളൊക്കെ പുറത്തു കൊണ്ടുവരണമെന്നും കത്തില്‍ അഭിപ്രായപ്പെടുന്നു.