750 കിലോ ഉള്ളിക്ക് വെറും ആയിരം രൂപ; വിറ്റു കിട്ടിയ തുക പ്രധാനമന്ത്രിയ്ക്ക് അയച്ച്കൊടുത്ത് കർഷകന്റെ വ്യത്യസ്ത പ്രതിഷേധം
മുംബയ്: ഉള്ളി കൃഷിയില്‍ ന്യായമായ വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിറ്റ് കിട്ടിയ തുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ കര്‍ഷകനായ സഞ്ജയ് സേത് ആണ് ഉള്ളിവില നിരന്തരമായി ഇടിയുന്നതിനെതിര പ്രതിഷേധമറിയിച്ചത്.
‘ഇത്തവണ 750 കിലോ ഉള്ളിയാണ് കൃഷി ചെയ്‌തത്. മൊത്ത വ്യാപാര വിപണിയില്‍ ഒരു രൂപയാണ് വില പറഞ്ഞത്. അവസാനം വില പേശി 1.40 വരെ എത്തിച്ചു. ഇത്രയൊക്കെ ശ്രമിച്ചിട്ടും 750 കിലോ വിറ്റപ്പോള്‍ 1064 രൂപ മാത്രമാണ് കൈയ്യില്‍ കിട്ടിയത്. നീണ്ട നാല് മാസത്തെ കഷ്‌ടപ്പാടിന് തുച്ഛമായ തുക ലഭിക്കുന്നത് സങ്കടകരമായ അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് വിറ്റു കിട്ടിയ തുക മുഴുവനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. തുക മണി ഓര്‍ഡറായി അയയ്‌ക്കുന്നതിനായി 54 രൂപ ചിലവായെന്നും സഞ്ജയ് പറഞ്ഞു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പ്രതിനിധീകരിക്കുന്നില്ലെന്നും കർഷകന്റെ കഷ്ടതയിൽ സർക്കാർ വെച്ചുപുലർത്തുന്ന ഉദാസീനതയിൽ താൻ രോഷാകുലനാണെന്നും സേത് വ്യക്തമാക്കി.