‘ആത്മാഭിമാനമുള്ളവര്‍ ഇനി ഈ പാര്‍ട്ടിയില്‍ നില്‍ക്കില്ല’; ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു

single-img
30 November 2018

ഒഡീഷയിലെ രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ദിലീപ് റായി, ബിജോയ് മഹാപാത്ര എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ഇരുവരും സംയുക്തമായി തയാറാക്കിയ രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു കൈമാറി.

റൗകീല മണ്ഡലത്തില്‍ എംഎല്‍എയായ ദിലീപ് റായി തന്റെ സ്ഥാനവും രാജിവച്ചിട്ടുണ്ട്. ബിജെപിയുടെ എംഎല്‍എ സ്ഥാനത്തുനിന്ന് കഠിനമായ വേദനയോടെ രാജിവയ്ക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സ്പീക്കര്‍ പ്രദീപ് അമതിനെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി.

2014ല്‍ ബിജെപിക്ക് ലഭിച്ച ഏക ലോക്‌സഭാ സീറ്റായ സുന്ദര്‍ഗഢില്‍നിന്നുള്ള റായുടെ രാജി, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ വലിയ തോതില്‍ ബാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. തങ്ങളുടെ സീറ്റ് നിഷേധിക്കപ്പെടുമെന്ന് കരുതി പല ബിജെപി നേതാക്കളും സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നു ഇരുവരും രാജിക്കത്തില്‍ ആരോപിച്ചു.

‘വര്‍ഷങ്ങളായി ബിജെപിയില്‍ സേവനമനുഷ്ഠിക്കുന്ന ആത്മാഭിമാനമുള്ള ഞങ്ങള്‍ക്ക് ഇനി പാര്‍ട്ടില്‍ കാഴ്ചവസ്തുക്കളായി നില്‍ക്കാന്‍ കഴിയില്ല. ഇമേജ് വര്‍ധിപ്പിക്കുന്നതിനായി വന്‍തോതില്‍ ബഹളം വെക്കുന്നവരാണ് ഇവിടെ ഉള്ളത്. ഞങ്ങള്‍ രാജ്യതാത്പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്.

അല്ലാതെ അധികാരത്തിനോ സീറ്റിനോ വേണ്ടി ഞങ്ങളുടെ അഭിമാനം ദുരുപയോഗം ചെയ്തിട്ടില്ല’ രാജിക്കത്തില്‍ പറയുന്നു. നേതാക്കളുടെ മൗനം ജനാധിപത്യത്തിന് മോശം സൂചനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയില്‍ തുടരണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ബസന്ത് പാണ്ഡ പറഞ്ഞു.