കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി; മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയമെന്ന് സുരേന്ദ്രന്‍

single-img
25 November 2018

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍നിന്ന് കണ്ണൂരിലേക്കു കൊണ്ടുപോയി. കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുന്നതിനാണ് ഇദ്ദേഹത്തെ കണ്ണൂരിലേക്ക് കൊണ്ടുപോയത്.

എസ്പി ഓഫീസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രൊഡക്ഷന്‍ വാറന്റ്. കൊട്ടാരക്കര ജയിലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പങ്കെടുക്കാത്ത പരിപാടികളില്‍ പോലും തന്നെ പ്രതി ചേര്‍ക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു.

മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയം? വീരബലിദാനികളുടെ നാട്ടിലേക്കാണ് താന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മനഃപൂര്‍വം പോലീസ് കള്ളക്കേസുകള്‍ ചുമത്തുകയാണ്. പല കേസുകളിലും സമന്‍സുകള്‍ ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇന്നു രാത്രി കോഴിക്കോട് ജയിലില്‍ പാര്‍പ്പിച്ച ശേഷം തിങ്കളാഴ്ച കണ്ണൂരിലെത്തിച്ച് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമെന്നാണ് സൂചന.

ശബരിമലയില്‍ ആട്ടവിശേഷത്തിനെത്തിയ അമ്പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സുരേന്ദ്രന് ശനിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു.