പി.ടി.എ റഹീം എം.എല്‍.എയുടെ മകന്റെയും മരുമകന്റെയും അറസ്റ്റ്: പിന്നില്‍ മന്ത്രി കെ.ടി ജലീലോ?

single-img
24 November 2018

പി.ടി.എ റഹീം എം.എല്‍.എയുടെ മകനെയും, മരുമകനെയും സൗദി പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് പി.ടി.എ. റഹീം എം.എല്‍.എ.യ്ക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ എം.എല്‍.എ.യുടെ ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

എന്നാല്‍ മകന്റെ അറസ്റ്റിനെ കുറിച്ച് ഇതുവരെ പി.ടി.എ റഹീം പ്രതികരിച്ചിട്ടില്ല. പണമിടപാടുമായി ബന്ധപ്പെട്ട് ഷബീര്‍ ദമാമിലെ ജയിലില്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല എന്നായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

അതേസമയം വിവാദങ്ങള്‍ക്ക് പിന്നില്‍ ഇടതുപക്ഷത്തെ ചിലരാണന്ന സംശയം പി.ടി.എ റഹീമിനുണ്ടെന്നാണ് സൂചന. അറസ്റ്റ് നടന്ന് കുറേ ദിവസത്തിന് ശേഷം വിഷയം ഉയര്‍ന്ന് വന്നതില്‍ ചില ഇടപെടലുകളുണ്ടായെന്ന സംശയം പി.ടി.എ റഹീം അടുപ്പക്കാരോട് പങ്കുവെച്ചിട്ടുണ്ടെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടത് പക്ഷത്തെ സ്വതന്ത്ര അംഗമായി വിജയിച്ച മന്ത്രി കെ.ടി ജലീലിന് സ്ഥാന ചലനമുണ്ടായാല്‍ പകരമെത്താന്‍ സാധ്യതയുള്ളതില്‍ ഒന്നാമത് പി.ടി.എ റഹീമായിരുന്നു. ഇത് മുന്നില്‍ക്കണ്ടുകൊണ്ടുള്ള നീക്കങ്ങള്‍ നടന്നതായാണ് പി.ടി.എ റഹീമിന്റെ സംശയം.

എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ എം.എല്‍.എ തയ്യാറായില്ല. അതിനിടെ, അറസ്റ്റിലായ മകന്‍ മുഹമ്മദ് ഇസ്മയില്‍ ഷബീറിനേയും, മരുമകന്‍ ഷബീര്‍ വായോളിയേയും പുറത്തിറക്കാനുള്ള നിയമ നടപടികള്‍ ബന്ധുക്കള്‍ തുടങ്ങിയിട്ടുണ്ട്.

പത്തു ദിവസം മുന്‍പായിരുന്നു അറസ്റ്റെന്നും നാലു ദിവസം മുന്‍പാണ് ഇതു കേരളത്തില്‍ അറിഞ്ഞതെന്നുമാണ് വിവരം. അതിനിടെ, ഷബീര്‍.ടി.പി സൗദി ഭരണകൂടത്തില്‍ അടക്കം സ്വാധീനമുള്ള സൗദി രാജകുമാരന്‍ ഉള്‍പ്പെട്ട മാഫിയാ സംഘത്തിലെ കണ്ണിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ അനധികൃത പണമിടപാട് കേസില്‍ നേരത്തെ സൗദി രാജകുടുംബാംഗം പിടിയിലായിരുന്നു. പിന്നീട് സൗദി രഹസ്യാന്വേഷണ വിഭാഗം നടത്തിയ തുടരന്വേഷണത്തിലാണ് ഇടപാടിലെ മലയാളി ബന്ധം വെളിപ്പെടുന്നത്. തുടര്‍ന്ന് കണക്കില്‍ പെടാതെ സൂക്ഷിച്ചിരുന്ന പണവുമായി 20 അംഗ സംഘം പൊലീസ് പിടിയിലാവുകയായിരുന്നു.

അതേസമയം, നിയമസഭാ സമ്മേളനങ്ങള്‍ ഉടന്‍ ആരംഭിക്കാനിരിക്കെ ഭരണപക്ഷത്തുള്ള ഒരു എം.എല്‍.എയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എം.എല്‍.എയെ സംരക്ഷിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും വിവിധ സി.പി.എം നേതാക്കള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും ഇതിനോടകം തന്നെ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.