നിപ്പയില്‍ സര്‍ക്കാര്‍ കണക്ക് കള്ളം; മരിച്ചത് 21 പേര്‍; റേഡിയോളജി അസിസ്റ്റന്റും മരിച്ചത് നിപ്പ ബാധിച്ച്: റിപ്പോര്‍ട്ട് പുറത്ത്

single-img
24 November 2018

നിപ്പ രോഗബാധിതരുടെ യഥാര്‍ഥ കണക്കുകള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മറച്ചുവച്ചതായി രാജ്യാന്തരജേണലുകളിലെ പഠന റിപ്പോര്‍ട്ട്. രോഗം തിരിച്ചറിയും മുമ്പ് അഞ്ചുപേര്‍ മരിച്ചെന്നും, ആകെ മരണസംഖ്യ 21 ആണെന്നുമാണ് റിപ്പോര്‍ട്ടിലുളളത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റും നിപ്പ ബാധിച്ചാണ് മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒക്ടോബര്‍ 26, നവംബര്‍ ഒമ്പത് എന്നീ രണ്ട് ദിവസങ്ങളിലാണ് പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. 19 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായെന്നും ഇതില്‍ 17 പേര്‍ മരിക്കുകയും രണ്ടുപേര്‍ രക്ഷപെട്ടുവെന്നുമായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്.

രണ്ടാമത്തെ രോഗിയില്‍ തന്നെ നിപ തിരിച്ചറിഞ്ഞുവെന്നും ആരോഗ്യവകുപ്പ് അവകാശപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന്റെ സഹോദരന്‍ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശ വാദം. മെയ് 18നാണ് സാലിഹ് മരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മൊത്തം 23 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായത്. ഇതില്‍ 21 പേര്‍ മരിച്ചു. സിസ്റ്റര്‍ ലിനി മാത്രമല്ല നിപ ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫ്.

മെയ് 19ാം തീയതിയാണ് ഇവര്‍ മരിക്കുന്നത്. മെയ് 20ന് ലിനി മരിച്ചു. രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ്, പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞനായ അരുണ്‍കുമാര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനിലെ കൈല ലാസേഴ്‌സണ്‍, കാതറിന്‍, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഗവേഷണ പഠന റിപ്പോര്‍ട്ടുകള്‍.