ഓരോ സ്ഥലത്തും ഓരോ ആചാരമല്ലേ;കെ. സുരേന്ദ്രന്‍ ആചാരം ലംഘിച്ചതായ ആരോപണത്തെ പ്രതിരോധിച്ച് ശ്രീധരന്‍ പിള്ള

single-img
18 November 2018

പത്തനംതിട്ട: ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത് ആചാരം പാലിച്ചിട്ടില്ലെന്ന ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ആരോപണത്തില്‍ കെ. സുരേന്ദ്രനെ ന്യായീകരിച്ച് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഓരോ സ്ഥലത്തും ഓരോ ആചാരങ്ങളാണെന്നും ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ മരിച്ച്‌ നാല് മാസം കഴിയുന്നതിന് മുമ്പാണ് സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് എന്നായിരുന്നു മന്ത്രിയുടെ ആരോപണം.

2018 ജൂലൈ അഞ്ചിനാണ് സുരേന്ദ്രന്റെ അമ്മ കല്ല്യാണി അന്തരിച്ചത്. എന്നാല്‍ നാലുമാസത്തിനുള്ളിലാണ് കെ. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത്. ഇക്കാര്യം കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

എത്രവലിയ പ്രതികാര നടപടികള്‍ സ്വീകരിച്ചാലും സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള എന്തടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ചോദിച്ചു. ദേവസ്വം ബോര്‍ഡ് പോലും നിയന്ത്രണങ്ങളെ എതിര്‍ത്തിരുന്നു. ഇത്തരം നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ഏറെ അസ്വസ്ഥരാണ്. ഈ അസ്വസ്ഥതയെ നിയന്ത്രിക്കാന്‍ ബിജെപി പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇനിയും ഇതേ സ്ഥിതി തുടര്‍ന്നാല്‍ ഈ അസ്വസ്ഥത അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും- ബിജെപി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന് എന്തും ചെയ്യാമെന്ന ധിക്കാരമാണിപ്പോള്‍ ഉള്ളത്. ഇതിനെതിരെ ബിജെപി സമരം ശക്തമാക്കും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെയും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെയും സ്ഥിതിഗതികള്‍ സംബന്ധിച്ച്‌ അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.