കാര്‍ഗോ ഗേറ്റ് വഴി പുറത്തെത്തിക്കാനുള്ള ശ്രമവും പ്രതിഷേധക്കാര്‍ തടഞ്ഞു; തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ആര്‍എസ്എസ്സിനെന്ന് തൃപ്തി: ഇടുക്കിയില്‍ ബിജെപി ബിഎംഎസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

single-img
16 November 2018

ശബരിമല സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങാനായില്ല. രാവിലെ 4.40നാണ് പുണെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തിയും ആറ് വനിതകളും നെടുമ്പാശേരിയിലെത്തിയത്.

പുറത്തുള്ള ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് തൃപ്തി ദേശായി വിമാനത്താവളത്തില്‍ത്തന്നെ കഴിയുന്നത്. കാര്‍ഗോ ഗേറ്റ് വഴി തൃപ്തിയെ പുറത്തെത്തിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരെ പുറത്തേക്ക് കൊണ്ടുപോകാന്‍ എത്തിച്ച വാഹനം കണ്ടെത്തിയ പ്രതിഷേധക്കാര്‍ നിലപാട് കടുപ്പിച്ചതോടെ പിന്‍മാറുകയായിരുന്നു. പുറത്തെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പൊലീസ് തൃപ്തിയെ കാണിച്ചെങ്കിലും അവര്‍ നിലപാട് മാറ്റാന്‍ തയാറല്ല.

അതേസമയം തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സാഹചര്യം പരിശോധിച്ച ശേഷം തീരുമാനമെടുക്കും. ശബരിമല ഡ്യൂട്ടിയിലുളള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡിജിപി അറിയിച്ചു. കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്.

നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ മൂന്നു ബിജെപി ബിഎംഎസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍. ബിജെപി കട്ടപ്പന നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, ജില്ലാ കമ്മിറ്റി അംഗം എസ്.ജി. മനോജ്, ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് ടി.ജി. ശ്രീകുമാര്‍ എന്നിവരെയാണു പൊലീസ് അറസ്റ്റു ചെയ്തത്.

പ്രശ്‌നക്കാര്‍ വീണ്ടും ശബരിമലയില്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ അറസ്റ്റിനു പൊലീസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എല്ലാ ജില്ലകളിലും പ്രശ്‌നക്കാരുടെ പട്ടിക പൊലീസിന്റെ പക്കലുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടുക്കിയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.