കൊച്ചിയില്‍ ഭര്‍ത്താവിനെ നടുറോഡില്‍ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്: ഭാര്യയും കാമുകനും അറസ്റ്റില്‍

single-img
11 November 2018

ഭര്‍ത്താവിനെ നടുറോഡില്‍ ഓട്ടോറിക്ഷ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യയും കാമുകനും പിടിയില്‍. സഹകരണ സംഘം ഓഡിറ്റര്‍ ഏലൂര്‍ കുറ്റിക്കാട്ടുകര തേവരത്തിളക്കം വീട്ടില്‍ ഐശ്വര്യ (36), വരാപ്പുഴ മാടവനയില്‍ ഡെല്‍സന്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

ഐശ്വര്യയുടെ ഭര്‍ത്താവിനെ തൃക്കാക്കര വള്ളത്തോളിനു സമീപം ഓട്ടോറിക്ഷ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണു കേസ്. ഐശ്വര്യയും ഓട്ടോ ഡ്രൈവറായ ഡെല്‍സനും ഒന്നര വര്‍ഷമായി അടുപ്പത്തിലാണെന്നു പൊലീസ് പറഞ്ഞു. ഡെല്‍സണ്‍ കളമശ്ശേരി സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ്.

ഇവര്‍ ഓട്ടോയിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച ഏലൂര്‍ സ്വദേശിയായ യുവാവ് കൈ ഒടിഞ്ഞ് ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ പാലക്കാട്ട് നിന്നാണ് പോലീസ് പിടിച്ചത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ഐശ്വര്യയുടെ ഭര്‍ത്താവിന് വിദേശത്തായിരുന്നു ജോലി.

ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യക്ക് ഡെല്‍സണുമായുള്ള സൗഹൃദത്തെപ്പറ്റി അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ജോലി സമ്പാദിച്ചു. കുറച്ചുകാലം ഡെല്‍സണുമായുള്ള ബന്ധം ഐശ്വര്യ ഉപേക്ഷിച്ചെങ്കിലും വീണ്ടും തുടരുന്നതായി ഭര്‍ത്താവ് കണ്ടെത്തി.

ഒക്ടോബര്‍ 25ന് ജില്ലാ സഹകരണ ബാങ്കില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സഹകരണസംഘം ഓഡിറ്ററായ ഐശ്വര്യയും എത്തിയിരുന്നു. കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവെത്തിയെങ്കിലും ഐശ്വര്യ ഡെല്‍സണൊപ്പം ഓട്ടോയില്‍ മടങ്ങുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ ഓട്ടോയെ പിന്തുടര്‍ന്ന ഐശ്വര്യയുടെ ഭര്‍ത്താവിനെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പൂജാരിവളവില്‍ വച്ച് ഡെല്‍സണ്‍ ഓട്ടോ ഇടിപ്പിച്ചു.

ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഭര്‍ത്താവിന്റെ കൈയ്ക്ക് ഒടിവുപറ്റിയിരുന്നു. അവിടെനിന്നു രക്ഷപ്പെട്ട ഡെല്‍സനും ഐശ്വര്യയും കൊടുങ്ങല്ലൂര്‍, പാലക്കാട്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഒരുമിച്ചു താമസിച്ചു. ബെംഗളൂരുവില്‍നിന്ന് ഇവര്‍ വീണ്ടും പാലക്കാട്ട് മടങ്ങിയെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ ചെന്നാണ് കസ്റ്റഡിയിലെടുത്തത്.

സംഭവ ദിവസം ഐശ്വര്യ ഒരു ലക്ഷം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു എന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് സ്റ്റേഷനില്‍ ഇരുവരേയും കൊണ്ടുവന്നപ്പോള്‍ ഭര്‍ത്താവും എത്തിയിരുന്നു. ഭര്‍ത്താവിനോടൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് ഐശ്വര്യ പോലീസിനെ അറിയിച്ചു. വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.