അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: ബി.ജെ.പി തകര്‍ന്നടിയുമെന്ന് വിവിധ സര്‍വ്വെ ഫലങ്ങള്‍

single-img
10 November 2018

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് വിവിധ സര്‍വ്വെ ഫലങ്ങള്‍. ദ സെന്റര്‍ ഫോര്‍ വോട്ടിങ് ഒപ്പീനിയന്‍ ആന്‍ഡ് ട്രന്റ് ഇന്‍ ഇലക്ഷന്‍ റിസര്‍ച്ച് നവംബര്‍ രണ്ടാം വാരം നടത്തിയ സര്‍വെ റിപ്പോര്‍ട്ടിലാണ് തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് സര്‍വെ പറയുന്നു. മൂന്ന് തവണയായി ബിജെപി അധികാരത്തില്‍ തുടരുന്ന മധ്യപ്രദേശിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്നാണ് ഫലം. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലുങ്കാനയില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ പുതിയ സഖ്യം ടിഡിപിയെ തുണയ്ക്കുമെന്നും ഇത് ടിആര്‍ എസിന് വന്‍ തിരിച്ചടിയുണ്ടാക്കുമെന്നും സര്‍വെ ഫലം പറയുന്നു.

രാജസ്ഥാനില്‍ 145 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സര്‍വെയില്‍ പറയുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് ടി.ഡി.പി സഖ്യം 64 സീറ്റുകളുമായി വ്യക്തമായി ഭൂരിപക്ഷം നേടും. മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 107 സീറ്റുകള്‍ ലഭിക്കുമെന്നാണ് സി വോട്ടര്‍ പ്രവചനം. 41.5% വോട്ടു ഷെയര്‍ നേടും. കോണ്‍ഗ്രസ് 116 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വെയില്‍ പറയുന്നു.

ഛത്തിസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ബി.ജെ.പി 43ഉം കോണ്‍ഗ്രസ് 41ഉം സീറ്റുകള്‍ സ്വന്തമാക്കും. അതേസമയം മിസോറാമില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വ്വെ പറയുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് 17 സീറ്റുകളിലും കോണ്‍ഗ്രസ് 12 സീറ്റുകളിലും സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 9 സീറ്റുകളിലും വിജയിക്കുമെന്നാണ് സര്‍വ്വെഫലം.

നവംബര്‍ 12നും ഡിസംബര്‍ ഏഴിനുമാണ് മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്. ഡിസംബര്‍ 11ന് എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നടക്കും.