അമിത് ഷാക്കെതിരെ 50 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്

single-img
7 November 2018

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ അമ്പതോളം മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. കഴിഞ്ഞ മാസം 27 ന് കണ്ണൂരില്‍ ബി.ജെ.പി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെയാണ് ഇവര്‍ രംഗത്തുവന്നത്.

മുന്‍ കേന്ദ്ര പ്രിന്‍സിപ്പിള്‍ സെക്രട്ടറി എസ്.പി അംബ്‌റോസ്, കാബിനറ്റ് സെക്രട്ടറിയേറ്റ് മുന്‍ സെപ്ഷ്യല്‍ സെക്രട്ടറി വി ബാചന്ദ്രന്‍ അടക്കം ഉന്നത സ്ഥാനങ്ങള്‍ വഹിച്ച 34 IAS ഉദ്യോഗസ്ഥരും 8 ലധികം IFS, IPS ഉദ്യോഗസ്ഥരും അടങ്ങിയ കൂട്ടായ്മയാണ് അമിത് ഷാക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന അമിത് ഷായുടെ പ്രസംഗത്തിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രിംകോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവക്കും ഉദ്യോഗസ്ഥ സംഘം കത്തയച്ചു. ഭരണഘടനയെയും പരമോന്നത നീതിപീഠത്തെയും ചോദ്യം ചെയ്യുന്ന പ്രസംഗമാണിതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അമിത് ഷായുടെ പ്രസംഗം കോടതിയലക്ഷ്യവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണം. ഒരു എം.പി കൂടിയായ അമിത് ഷാ പെരുമാറ്റ ചട്ട ലംഘനമാണ് നടത്തിയത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയോട് വിശദീകരണം തേടണം.

ജന പ്രതിനിധികള്‍ക്കുള്ള ഭണഘടനാപരമായ ഉത്തരവാദിത്വം രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓര്‍മ്മപ്പെടുത്തണമെന്നും കത്തിലുണ്ട്. നടപ്പാക്കാവുന്ന വിധികളെ സുപ്രിംകോടതി പുറപ്പെടുവിക്കാവൂ എന്നും ഷാ അന്ന് ഭീഷണി മുഴക്കിയിരുന്നു.