പതിനായിരം കോടി ചെലവാക്കി വ്യവസായം ആരംഭിക്കുന്നതിനെക്കാള്‍ നല്ലത് പതിനായിരം പശുക്കളെ വളര്‍ത്തുന്നതാണ്: തൊഴിലില്ലായ്മ പരിഹരിക്കാന്‍ പുതിയ ഫോര്‍മുലയുമായി ബിപ്ലബ് കുമാര്‍

single-img
5 November 2018

കുറഞ്ഞ സമയത്തിനുള്ളില്‍ ജനത്തിന് വരുമാനം ലഭിക്കാന്‍ എളുപ്പമുള്ള മാര്‍ഗം പശുവളര്‍ത്തലാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. വ്യവസായസംരംഭങ്ങള്‍ ആരംഭിക്കാന്‍ വലിയ മൂലധനം ആവശ്യമാണ്, വ്യവസായശാലകള്‍ നടത്താന്‍ നിയമിക്കേണ്ട തൊഴിലാളികളുടെ എണ്ണവും കൂടുതലാണ്.

വ്യവസായത്തില്‍ നിന്ന് കൃത്യമായ വരുമാനം ലഭിക്കാന്‍ നീണ്ട കാത്തിരിപ്പ് ആവശ്യമാണ്. എന്നാല്‍ കാലിവളര്‍ത്തലിലൂടെ കുറഞ്ഞകാലയളവില്‍ വരുമാനം ലഭിച്ചുതുടങ്ങുമെന്നും ബിപ്ലബ് പറയുന്നു. സംസ്ഥാനത്തെ യുവാക്കള്‍ പശുവളര്‍ത്തലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം.

10,000 കോടി രൂപ ചിലവാക്കി വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് 10,000 പശുക്കളെ അയ്യായിരം കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. പദ്ധതി നടപ്പില്‍ വരുത്തുന്നതിന് മുന്നോടിയായി ഔദ്യോഗികവസതിയില്‍ പശുക്കളെ പോറ്റുമെന്ന് ബിപ്ലബ് ദേബ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും പോഷകാഹാരക്കുറവ് ഫലപ്രദമായി ചെറുക്കാന്‍ കഴിയുമെന്നും ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.